ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വന്നതോടെ രാജ്യത്ത് സാധന സാമഗ്രികളുടെ വില കീഴ്മേൽ മറിയും.1,200 വസ്തുക്കളും 500 സേവനങ്ങളും വിപുലമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി കൗൺസിൽ വില നിശ്ചയിച്ചിരിക്കുന്നത്. വില കൂടിയതും കുറഞ്ഞതുമായ വസ്തുക്കൾ ഏതൊക്കെയെന്ന് നോക്കാം.
പഴങ്ങൾക്കും പച്ചക്കറിക്കും വില കുറയും
പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ തുടങ്ങിയവ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. അതിനാൽ ഇവയ്ക്ക് വില കുറയും. ഭക്ഷ്യധാന്യങ്ങളും നികുതിയില്ലാ വിഭാഗത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ മുട്ട, പാല്‍, ബട്ടര്‍മില്‍ക്, തൈര്, ഫ്രഷ് മീറ്റ്, ഫ്രഷ് ചിക്കന്‍, പ്രകൃതിദത്ത തേന്‍, ബ്രഡ്, ഉപ്പ്, ധാന്യപൊടികള്‍, ജൂഡീഷ്യല്‍ പേപ്പറുകള്‍, പുസ്തകങ്ങള്‍, പത്രം, സ്റ്റാംപ്, സിന്ദൂരം, വള, ഹാന്‍ഡ്‌ലൂം എന്നിവയ്ക്കും നികുതിയില്ല.
കാപ്പിക്കും ചായയ്ക്കും 5% നികുതി
കാപ്പിപൊടി, ചായപ്പൊടി, ക്രീം, പാല്‍പ്പൊടി, ബ്രാന്‍ഡഡ് പനീര്‍, റസ്‌ക്, സുഗന്ധവ്യജ്ഞനങ്ങള്‍, മണ്ണെണ്ണ, കല്‍ക്കരി, മരുന്നുകള്‍, ലൈഫ്‌ബോട്ട് എന്നിവയ്ക്ക് 5 ശതമാനം നികുതിയാണ് ഈടാക്കുക. എക്കണോമി ക്ലാസ് വിമാനയാത്രകൾക്കും നിരക്ക് കുറയും. കൂടാതെ ടാക്സികളുടെ സേവന നികുതി അഞ്ച് ശതമാനമായി കുറയും. നിലവിൽ 6 ശതമാനമാണ് സേവനനികുതി ഈടാക്കുന്നത്.
ടി.വിക്ക് വില കൂടും, സ്മാർട്ട് ഫോണിന് കുറയും
ഇലക്ട്രോണിക് ഉപകരണങ്ങളായ ടിവി, എസി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ എന്നിവയ്ക്ക് വില കൂടും. എന്നാൽ സ്മാർട്ട് ഫോണുകൾക്ക് വില കുറയും.12 ശതമാനമാണ് സ്മാർട്ട് ഫോണുകളുടെ നികുതി. തയ്യൽ മെഷിന്‍, ആയുര്‍വേദ മരുന്നുകള്‍, ചന്ദനത്തിരി, കളറിങ് ബുക്ക്, കുട, വെണ്ണ, നെയ്യ്, പായ്ക്കറ്റിലുള്ള ഡ്രൈഫ്രൂട്ട്‌സ്, മൃഗകൊഴുപ്പ്, സോസേജ്, പഴച്ചാറുകള്‍ എന്നിവയും 12 ശതമാനം നികുതിയിൽപ്പടുന്നു. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്രവാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും നികുതി 14 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയും.
സോപ്പിനും പേസ്റ്റിനും വില കുറയും
നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ടൂത്ത് പേസ്റ്റ് എന്നിവയുടെ നികുതി നിലവിലുള്ള 25 മുതൽ 26 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും. ജിഎസ്ടിയില്‍ 81 ശതമാനം ഉത്പന്നങ്ങളും 18 ശതമാനം നികുതി വിഭാഗത്തിൽപ്പെടുന്നവയാണ്. റിഫൈന്‍ ചെയ്ത് പഞ്ചസാര, പാസ്ത, കോണ്‍ഫ്‌ളേക്‌സ്, പേസ്ട്രീസ്, കേക്ക്, ജാം, സോസ്, സൂപ്പ്, ഐസ്‌ക്രീം, ഇന്‍സ്റ്റന്റ് ഫുഡ് മിക്‌സ്, ക്യാമറ, സ്പീക്കര്‍, മോണിട്ടര്‍, കുപ്പി വെള്ളം, ടിഷ്യൂ, പേപ്പര്‍ കവര്‍, നോട്ട്ബുക്ക്, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവയാണ് 18 ശതമാനം നികുതിയിൽപ്പെടുന്ന മറ്റ് വസ്തുക്കൾ.
വിനോദ നികുതി
കേബിൾ, ഡിടിഎച്ച് സേവനങ്ങൾ വിനോദ നികുതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് 18 ശതമാനം നികുതി ഈടാക്കും. സോളാർ പാനലുകൾക്കും വില കൂടും. സോളാർ പാനലുകൾക്ക് നിലവിൽ 5 ശതമാനം വരെയാണ് നികുതി. എന്നാൽ ഇത് 18 ശതമാനം വരെ വർദ്ധിക്കും.
ആഡംബര വസ്തുക്കൾ തൊട്ടാൽ കൈപൊള്ളും
19 ശതമാനം ഉത്പന്നങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തിൽപ്പെടുക. ഏറ്റവും കൂടിയ നികുതിയായ 28 ശതമാനമാണ് ഇത്തരം വസ്തുക്കൾക്ക് ചുമത്തിയിരിക്കുന്നത്. പെയിന്റ്, ഡിയോഡ്രെന്റ്, ഷേവിങ് ക്രീം, ആഫ്റ്റര്‍ ഷേവ്, ഷാംപൂ, ഡൈ, സണ്‍സ്‌ക്രീന്‍, വാള്‍പേപ്പര്‍, സെറാമിക് ടൈല്‍, വാട്ടര്‍ ഹീറ്റര്‍, ഡിഷ് വാഷര്‍, വാഷിംങ് മെഷീന്‍, എടിഎം, വെന്‍ഡിങ് മെഷീന്‍, വാക്വം ക്ലീനര്‍, ഷേവേഴ്‌സ്, ഹെയര്‍ക്ലിപ്പ്, മോട്ടോര്‍സൈക്കിള്‍, ആട്ടോമൊബൈല്‍സ്, ച്യൂയിംഗം, കൊക്കോ അടങ്ങിയിട്ടില്ലാത്ത ചോക്‌ളേറ്റ്, വാഫല്‍സ്, വാഫേഴ്‌സ്, പാന്‍മസാല, സ്വകാര്യ ആവശ്യങ്ങള്‍ക്കുളള എയര്‍ക്രാഫ്റ്റ് എന്നിവ ജിഎസ്ടിയിലെ ഏറ്റവും ഉയര്‍ന്ന നികുതിയിനങ്ങളിൽപ്പെടുന്നു.
ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് 28% നികുതി
മദ്യ ലൈസൻസില്ലാത്ത എസി റസ്റ്റോറന്റുകൾക്ക് 12 ശതമാനമാണ് നികുതി. എന്നാൽ മദ്യ ലൈസൻസുള്ള എസി ഭക്ഷണശാലകളുടെ നികുതി 18 ശതമാനമായിരിക്കും. ഫൈവ് സ്റ്റാറിനും അതിന് മുകളിലേയ്ക്കുമുള്ള ഭക്ഷണശാലകൾക്ക് 28 ശതമാനം നികുതി ചുമത്തും.
ചെറിയ കാറുകൾക്ക് വില കൂടും
ജി.എസ്.ടി നടപ്പാക്കുന്നതോടെ ചെറിയ കാറുകൾക്ക് വില കൂടും. 28 ശതമാനം നികുതിയും ഒരു ശതമാനം സെസും ഈടാക്കുന്നതാണ് ഇതിന് കാരണം. ഇടത്തരം ആഡംബര കാറുകൾക്ക് 15 ശതമാനം സെസ് വർദ്ധിപ്പിക്കും.
ഫോൺ ബില്ല് കൂടും
മൊബൈൽ വരിക്കാർക്കും ഇനി ചിലവേറും. 15 ശതമാനമായിരുന്ന ടെലികോം സേവന നികുതിയാണ് ഇപ്പോൾ 18 ശതമാനമായിരിക്കുകയാണ്. അതായത് 100 രൂപയ്ക്ക് റീചാർജ് ചെയ്താൽ 83 രൂപയുടെ ടോക് ടൈമാണ് ഇപ്പോൾ ശരാശരി ലഭിക്കുന്നത്. എന്നാൽ ഇനി മുതൽ അത് 80 രൂപയായി കുറയും. പ്രതിമാസം 1000 രൂപയ്ക്ക് മൊബൈൽ റീചാർജ് ചെയ്യുന്നവർക്ക് ഇനി മുതൽ 1030 രൂപ ചെലവാകും. പോസ്റ്റ് പെയ്ഡ്, പ്രീ പെയ്ഡ് ഉപഭോക്താക്കൾക്കും ഇത് ബാധകമാണ്.
ട്രെയിൻ ടിക്കറ്റ് നിരക്ക്
ജിഎസ്ടി നടപ്പിലാക്കുന്നതോടെ ട്രെയിൽ ടിക്കറ്റിന്റെ സേവന നികുതി 4.5 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയരും. എസി, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾക്ക് മാത്രമാണ് സർവീസ് ടാക്സുള്ളത്.
ഗ്രാനൈറ്റും മാർബിളും തൊട്ടാൽ പൊള്ളും
ചരക്ക് സേവന നികുതി യാഥാർത്ഥ്യമായതോടെ ഗ്രാനൈറ്റിന്റെയും മാർബിളിന്റെയും നികുതി കുതിച്ചുയരും. നിലവിൽ 14.5 ശതമാനമുള്ള നികുതി 28 ശതമാനമായാണ് ഉയരുക. നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി വ്യാപാരികളും ക്വാറി ഉടമകളും രംഗത്തെത്തിയിരുന്നെങ്കിലും ആഡംബര സൗകര്യങ്ങളൊരുക്കുന്നുവെന്ന കാരണത്താൽ ഗ്രാനൈറ്റിന്റെയും മാർബിളിന്റെയും നികുതി കുറയ്ക്കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
malayalam.goodreturns.in