മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദീർഘകാല വായ്പാ പലിശനിരക്കില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചു. നേരത്തെയുണ്ടായിരുന്ന 9.25 ശതമാനത്തില്‍ നിന്നും 0.15ന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.
അനുബന്ധബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയില്‍ ലയിച്ചതോടെ ഇപ്പോള്‍ ഏകദേശം 500 മില്യണ്‍ ഉപഭോക്താക്കളാണ് ബാങ്കിന് മൊത്തമുള്ളത്. 0.15 ശതമാനത്തിന്റെ കുറവ് ഭവന-വാഹന വായ്പയെടുത്തവരെ ഏറെ സഹായിക്കുമെന്നുറപ്പാണ്.
എംസിഎല്‍ആറിന്റെ മെച്ചം?
മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് എംസിഎല്‍ആര്‍. നേരത്തെ ബാങ്കിന്റെ അടിസ്ഥാന പലിശനിരക്കിനെ ആധാരമാക്കിയായിരുന്നു പലിശ നിശ്ചയിച്ചിരുന്നത്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരമാണ് എംസിആര്‍എല്‍ അടിസ്ഥാനമാക്കി പലിശനിരക്ക് നിശ്ചയിക്കാന്‍ തുടങ്ങിയത്.
എന്താണ് എംസിആര്‍എല്‍
അടിസ്ഥാന പലിശനിരക്കുകളെ അടിസ്ഥാനമാക്കി ദീര്‍ഘകാലത്തേക്ക് പലിശ തീരുമാനിക്കുന്നതിനു പകരം റിപ്പോ നിരക്കും ഓഹരി വിലയും പ്രവര്‍ത്തനചെലവും ലാഭാനുപാതവും പരിഗണിച്ച് അതാതു ബാങ്കുകള്‍ തയ്യാറാക്കുന്ന നിരക്കാണ് എംസിആര്‍എല്‍. ഇതു പ്രതിമാസം പരിശോധിക്കുന്നതിനാല്‍ ഓരോ മാസവും നിരക്കുകള്‍ പരിഷ്‌കരിക്കുവാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.
ഒരു ലക്ഷം രൂപ ഒമ്പത് വര്‍ഷത്തേക്ക്
പുതിയ നിരക്കില്‍ എത്ര രൂപയുടെ മെച്ചം കിട്ടും. ഒമ്പത് വര്‍ഷത്തിന് ഒരു ലക്ഷം രൂപ വായ്പയെടുത്ത ഒരാള്‍ക്കു 9.25 ശതമാനം നിരക്കിലാണെങ്കില്‍ 1368ആണ് പ്രതിമാസ തവണ. ഇത് 1360 രൂപയായി കുറയും.
12 വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ
9.25 ശതമാനം നിരക്കില്‍ 1152 രൂപയാണ് പ്രതിമാസ തവണ. അത് 1143 രൂപയായി കുറയും. എന്നുവെച്ചാല്‍ ഓരോ ലക്ഷത്തിനും 9 രൂപയുടെ ലാഭമുണ്ടാകും.
പതിനഞ്ച് വര്‍ഷത്തേക്കാണെങ്കില്‍
നേരത്തെയുണ്ടായിരുന്ന നിരക്കനുസരിച്ച് 1029 രൂപയായിരുന്നു അടവ്. 9.10ലേക്ക് മാറുന്നതോടെ അടവില്‍ 9 രൂപയുടെ കുറവുണ്ടാകും. പ്രതിമാസം 1020 രൂപ അടയ്‌ക്കേണ്ടി വരും.
എന്തിനാണിത്?
നേരത്തെ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ കുറവ് വരുത്തുമ്പോള്‍ അതിന്റെ മെച്ചം പരിപൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. പലപ്പോഴും വാണിജ്യ ബാങ്കുകള്‍ 60 ശതമാനത്തോളം മെച്ചം മാത്രമാണ് പങ്കുവെച്ചിരുന്നത്. പുതിയ നീക്കത്തിലൂടെ പലിശനിരക്കില്‍ മാറ്റം വരുത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
എസ്ബിഐയില്‍ ഇതുവരെ
എംസിഎല്‍ആര്‍ സിസ്റ്റത്തിലേക്ക് മാറിയെങ്കിലും റീട്ടെയില്‍ മേഖലയില്‍ ഇത് അത്രയധികം പോപ്പുലറായിട്ടില്ലെന്നു വേണം കരുതാന്‍. ഇതുവരെ 10 ശതമാനം റീട്ടെയില്‍ ലോണുകളും 40 ശതമാനം കോര്‍പ്പറേറ്റ് ലോണുകളും മാത്രമാണ് ഈ സംവിധാനമായി കണക്ടായിട്ടുള്ളത്.ചുരുക്കത്തില്‍ ഭൂരിഭാഗവും പഴയ ബേസ് റേറ്റുമായി ഘടിപ്പിച്ചിരിക്കുകയാണ്.
എങ്ങനെ പുതിയ രീതിയിലേക്ക് മാറാം?
അടിസ്ഥാന നിരക്കില്‍ വായ്പയെടുത്തവര്‍ക്ക് വായ്പയുടെ 0.5 ശതമാനം തുക ഒന്നിച്ചടച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പുതിയ രീതിയിലേക്ക് മാറാന്‍ സാധിക്കും.
ലയനത്തിന്റെ കരുത്ത്
ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളില്‍ ഒന്നാണ് ഇന്ന് എസ്ബിഐ. 500 ടെറാ ബൈറ്റ് ഡാറ്റാ ബേസ് എസ്ബിഐക്ക് സ്വന്തമാണെന്ന് ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വിവാദമായ ചാര്‍ജ്ജുകള്‍
പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും എടിഎം സേവനങ്ങള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കാനും മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്നും പിഴ ഈടാക്കാനും ബാങ്ക് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്തായാലും പുതിയ പലിശ ഇളവ് ഉപഭോക്താക്കളെ തീര്‍ച്ചയായും സന്തോഷിപ്പിക്കും.