സ്മാർട്ട് ഫോൺ, മെഡിക്കൽ ഉപകരണങ്ങൾ, സിമന്റ് എന്നിവയുടെ നികുതിയിൽ ഇളവ് വരുത്തുമെന്ന് ചരക്കു സേവന നികുതി കൗൺസിൽ അറിയിച്ചു. ഇളവ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
സംസ്ഥാന ധനമന്ത്രിമാരുൾപ്പെടെയുള്ള ചരക്ക് സേവന നികുതി കൗൺസിൽ കേന്ദ്ര ധനകാര്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിലാണ് മിക്ക ഇനങ്ങളുടെയും സേവനങ്ങളുടെയും പുതുക്കിയ നികുതി നിരക്ക് തീരുമാനിച്ചത്. നിലവിൽ ഒരു സ്മാർട്ട് ഫോണിന് രണ്ട് ശതമാനം സെൻട്രൽ എക്സൈസ് ഡ്യൂട്ടിയും വാറ്റുമാണുള്ളത്. ഇത് ഓരോ സംസ്ഥാനങ്ങളിലും അഞ്ച് മുതൽ 15 ശതമാനം വരെ വ്യത്യാസപ്പെടാം.
സ്മാർട്ട് ഫോണുകളുടെ ശരാശരി വാറ്റ് നിരക്ക് ഏകദേശം 12 ശതമാനമാണ്. പക്ഷേ സ്മാർട്ട് ഫോണുകളുടെ ഇപ്പോഴത്തെ മൊത്തം നികുതി ബാധ്യത 13.5 ശതമാനത്തിൽ കൂടുതലാണ്. എന്നാൽ ഇപ്പോൾ ചരക്കു സേവന നികുതിയിൽ ഇളവ് ഏർപ്പെടുത്തിയതോടെ സ്മാർട്ട് ഫോണുകൾക്കുള്ള നിർദ്ദിഷ്ട ജി.എസ്.ടി നിരക്ക് 12 ശതമാനമാക്കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
മെഡിക്കൽ ഉപകരണങ്ങളുടെ ഇപ്പോഴത്തെ നികുതി ബാധ്യത 13 ശതമാനത്തിലേറെയാണ്. എന്നാൽ ഇത് 12 ശതമാനമായി കുറച്ചിട്ടുണ്ട്. പൂജാ സാധനങ്ങൾ നികുതിയില്ലാ ഇനത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ പരോക്ഷ നികുതികളുൾപ്പെടെ 31 ശതമാനമായിരുന്ന സിമന്റിന്റെ നികുതി 28 ശതമാനമാക്കി കുറയ്ക്കാനാകുമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി മരുന്നുകളുടെ നികുതിയിലും ഇളവ് വരുത്തും.
malayalam.goodreturns.in