പ്രമുഖ ഐ.ടി കമ്പനികൾക്ക് പിന്നാലെ ടാറ്റാ മോട്ടോഴ്സിലും കൂട്ട പിരിച്ചുവിടൽ. ടാറ്റാ മോട്ടോഴ്സ് ചില മാനേജർമാർക്ക് വോളന്ററി റിട്ടയർ സ്കീം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിൽ കുറച്ചു പേർ രാജി വയ്ക്കുകയും മറ്റു ചിലർ കമ്പനിയിൽ തന്നെ മറ്റ് പോസ്റ്റുകളിലേയ്ക്ക് മാറുകയും ചെയ്തു. 10 മുതൽ 12 ശതമാനം വരെ ജീവനക്കാരെയാണ് കമ്പനി ഇത്തരത്തിൽ പുറത്താക്കുന്നത്.
ബ്ലൂ കോളർ ജീവനക്കാർക്ക് ബാധകമല്ല
ബ്ലൂ കോളർ ജീവനക്കാർക്ക് പിരിച്ചുവിടൽ ബാധകമല്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. വൈറ്റ് കോളർ ജീവനക്കാർ മാത്രമാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. 2016-17 ന്റെ നാലാം പാദത്തിൽ കമ്പനിയുടെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഗുണ്ടർ ബുഷ്ചെക് ബ്ലൂ കോളർ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്.
13000 ജീവനക്കാരുടെ പരിധിയിലാണ് കമ്പനി ആരംഭിച്ചത്. എന്നാൽ ഇപ്പോൾ വൈറ്റ് കോളർ ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്. 10 മുതൽ 12 ശതമാനം പേരെയെങ്കിലും പിരിച്ചു വിടേണ്ട സ്ഥിതിയിലാണ് കമ്പനി. പിരിച്ചുവിടൽ നടപടി ആരംഭിച്ചതോടെ 1500 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്.
പിരിച്ചു വിട്ടവർക്ക് കരാറടിസ്ഥാനത്തിൽ ജോലി
വിരമിക്കൽ ഭീഷണി നേരിടുന്നവർക്ക് സ്വമേധയാ പിരിഞ്ഞ് പോകുന്നതിനും കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്നതിനും അവസരമുണ്ട്. കമ്പനിയുടെ ജി.ഡി.എസ് (ഗ്ലോബൽ ഡെലിവറി സെന്റർ) എന്ന സർവ്വീസ് ആം വിഭാഗത്തിലാണ് ഇവർ ജോലി നോക്കേണ്ടത്. എന്നാൽ അധികമാളുകളെ ജി.ഡി.എസ് വിഭാഗത്തിലേയ്ക്കും മാറ്റാൻ സാധ്യതയില്ല.
എൽ ആൻഡ് ടിയിലും പിരിച്ചുവിടൽ
ഇന്ത്യയിലെ തന്നെ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖരായ എൽ ആൻഡ് ടി കമ്പനിയിലെ ജീവനക്കാരും പിരിച്ചുവിടൽ ഭീഷണി നേരിടുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 14000 പേരെ പിരിച്ചു വിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ബാങ്ക് 10000 ജീവനക്കാരെ പിരിച്ചുവിട്ടേക്കും.
ഐ.ടി മേഖലയിൽ പിരിച്ചുവിടൽ പതിവ്
ഐ.ടി മേഖലയിൽ ജീവനക്കാരെ പിരിച്ചുവിടുന്നത് പതിവാണ്. ഓരോ വർഷവും കുറഞ്ഞത് 50000 പേരെങ്കിലും വിവിധ കമ്പനികളിൽ നിന്ന് പുറത്താക്കപ്പെടുന്നുണ്ട്. കുറഞ്ഞ ശമ്പളത്തിന് പുതിയ ജീവനക്കാരെ നിയമിക്കുകയെന്ന തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇതുവഴി മൊത്തച്ചെലവ് കുത്തനെ കുറയ്ക്കാമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
malayalam.goodreturns.in