ഇന്ത്യയിലെ ഐ.ടി, ടെലികോം, കൺസ്ട്രക്ഷൻ കമ്പനികളിൽ നിന്ന് വൻ തോതിൽ ജീവനക്കാരെ പിരിച്ചു വിടുന്നു. 2008 -10 കാലയളവിലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ആദ്യമായാണ് ഇത്രയേറെ കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ വർഷം തന്നെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച 10 കമ്പനികൾ ഇവയാണ്:
1. ഇൻഫോസിസ്
ഇന്ത്യൻ ഐ.ടി കമ്പനിയായ ഇൻഫോസിസ് വരും ദിവസങ്ങളിൽ പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. നൂറുകണക്കിന് മിഡിൽ, സീനീയർ ലെവൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. കടുത്ത വെല്ലുവിളികൾ നിറഞ്ഞ ബിസിനസ്സ് പരിതസ്ഥിതിയിൽ കമ്പനിയുടെ അർദ്ധ വാർഷിക പ്രവർത്തനങ്ങൾ അവലോകനം ചെയ്തായിരിക്കും നടപടി. നിരവധിയാളുകളോട് കമ്പനി ലീവിൽ പോകാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പതിനായിരക്കണക്കിന് അമേരിക്കക്കാരെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. വിസ ചട്ടങ്ങൾ കർശനമാക്കാൻ യു.എസ് നടത്തുന്ന നീക്കങ്ങളെ എതിർക്കുമെന്നും ഇൻഫോസിസ് അറിയിച്ചു.
2. വിപ്രോ
വിപ്രോയിലും മാനേജർമാരെയും എക്സിക്യൂട്ടീവുകളെയും വെട്ടിച്ചുരുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ വാർഷിക പ്രവർത്തന അവലോകനത്തിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പുറത്താക്കിയിട്ടുണ്ട്. 600 ഓളം പേർ ഉടൻ പുറത്താകുമെന്നാണ് വിവരം. എന്നാൽ പുറത്താക്കപ്പെടുന്നവരുടെ എണ്ണം 2000 വരെ ആകാനും സാധ്യതയുണ്ട്.
3. കോഗ്നിസന്റ്
യു.എസ് കമ്പനിയായ കോഗ്നിസന്റ് കുറഞ്ഞത് 6,000 തൊഴിലവസരങ്ങളാണ് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. യന്ത്രവത്ക്കരണമാണ് കമ്പനിയിൽ നിന്ന് ജീവനക്കാരെ പിരിച്ചു വിടാൻ കാരണം. ഡയറക്ടർമാർക്കും വൈസ് പ്രസിഡന്റുമാർക്കും സീനീയർ വൈസ് പ്രസിഡന്റുമാർക്കും വോളന്ററി റിട്ടയർമെന്റിനാണ് അവസരം ഒരുക്കിയിരിക്കുന്നത്. കമ്പനി അവർക്ക് 6 മുതൽ 9 മാസം വരെയുള്ള ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. 1000 എക്സിക്യൂട്ടീവുകളെ ഇതു ബാധിക്കാനാണ് സാധ്യത.
4. ടാറ്റാ മോട്ടോഴ്സ്
ഐ.ടി കമ്പനികൾക്ക് പിന്നാലെ ടാറ്റാ മോട്ടോഴ്സിലും ഉടൻ കൂട്ട പിരിച്ചുവിടൽ നടത്തും. ടാറ്റാ മോട്ടോഴ്സ് ചില മാനേജർമാരോട് വോളന്ററി റിട്ടയർമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 10 മുതൽ 12 ശതമാനം വരെ ജീവനക്കാരെയാണ് കമ്പനി ഇത്തരത്തിൽ പുറത്താക്കുന്നത്. എന്നാൽ ബ്ലൂ കോളർ ജീവനക്കാർക്ക് പിരിച്ചുവിടൽ ബാധകമല്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. വൈറ്റ് കോളർ ജീവനക്കാർ മാത്രമാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. പിരിച്ചുവിടൽ നടപടി ആരംഭിച്ചതോടെ 1500 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമാകുന്നത്.
5. സ്നാപ് ഡീൽ
ഇ - കൊമേഴ്സ് വെബ്സൈറ്റായ സ്നാപ് ഡീൽ ഫെബ്രുവരി അവസാനത്തോടെ തന്നെ പിരിച്ചുവിടൽ ആരംഭിച്ചിരുന്നു. എന്നാൽ പിരിച്ചുവിടാൻ സാധ്യതയുള്ള തൊഴിലാളികളുടെ കൃത്യമായ എണ്ണം വ്യക്തമാക്കാൻ കമ്പനി തയ്യാറല്ല. 30 ശതമാനം ജീവനക്കാരെ കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ഏകദേശം 1000ഓളം ജീവനക്കാരെ ഈ നീക്കം ബാധിക്കുമെന്നാണ് കരുതുന്നത്.
6. എയർസെൽ
ടെലികോം മേഖലയിലെ പ്രമുഖ കമ്പനിയായ എയർസെൽ റിലയൻസുമായി ലയിച്ചതോടെ വിവിധ പ്ലാന്റുകളിലായി 700 ജീവനക്കാർക്ക് പുറത്താക്കൽ നോട്ടീസ് ലഭിച്ചു. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന 10 ശതമാനത്തോളം ആളുകളെയാണ് ആദ്യഘട്ടത്തിൽ പുറത്താക്കുന്നത്. ഇത് ഇന്ത്യയുടെ ടെലികമ്യൂണിക്കേഷൻ മേഖലയിൽ വ്യാപകമാകാനും സാധ്യതയുണ്ട്. എയർസെല്ലിന് ഇന്ത്യയിൽ 8,000 ജീവനക്കാരാണ് ഉള്ളത്.
7. എൽ ആൻഡ് ടി
ഇന്ത്യയിലെ തന്നെ എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖരായ എൽ ആൻഡ് ടി കമ്പനിയിലെ ജീവനക്കാരും പിരിച്ചുവിടൽ ഭീഷണി നേരിടുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 14000 പേരെ പിരിച്ചു വിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ എത്ര പേരെ പിരിച്ചുവിട്ടു എന്നതിന്റെ വ്യക്തമായ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.
8. ടാറ്റാ ടെലിസർവീസസ്
ഇന്ത്യയിലെ 19 ടെലികോം സർക്കിളുകളിൽ ഉൾപ്പെടുന്ന കമ്പനികളാണ് ടാറ്റാ ടെലിസർവീസസും ടാറ്റ ടെലിസർവീസസ് ലിമിറ്റഡും.
ടാറ്റ ടെലിസർവീസസ് 500 മുതൽ 600 വരെ ജീവനക്കാരെ ഇതിനോടകം പിരിച്ചു വിട്ടു. ഇത് ടെലികോം മേഖലയെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്. പിരിച്ചുവിട്ട ജീവനക്കാർക്ക് കമ്പനി ഓഫർ ചെയ്തിരിക്കുന്ന പാക്കേജ് എല്ലാ വർഷവും ഒരു മാസത്തെ ശമ്പളമാണ്.
9. ടെക് മഹീന്ദ്ര
ഇന്ത്യൻ ഐ.ടി കമ്പനികളുടെ വരുമാനത്തിൽ അഞ്ചാം സ്ഥാനത്തായിരുന്ന ടെക് മഹീന്ദ്രയുടെ വാർഷിക അവലോകന വിലയിരുത്തൽ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ മുംബൈ ആസ്ഥാനമായുള്ള കമ്പനി എത്ര ജോലിക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് വ്യക്തമല്ല. എന്നാൽ നൂറുകണക്കിന് ആളുകൾ പുറത്താകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 2016 ഡിസംബറിൽ 1.17 ലക്ഷം ജോലിക്കാർ കമ്പനിയിൽ ഉണ്ടായിരുന്നു.
10. കേപ്ജെമിനി
പ്രമുഖ ഐ.ടി കമ്പനിയായ കേപ്ജെമിനി 35 വൈസ് പ്രസിഡന്റുമാരോടും സൈറ്റ് വൈസ് പ്രസിഡന്റുമാരോടും ഡയറക്ടർമാരോടും സീനീയർ ഡയറക്ടർമാരോടും വിരമിക്കാൻ ആവശ്യപ്പെട്ടു. കമ്പനിയുടെ മുംബൈയിലുള്ള ഓഫീസിൽ നിന്ന് 200 പേരോടാണ് വിരമിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം ഇന്ത്യയിൽ പുതിയ 20,000 ടീം അംഗങ്ങളെ നിയമിക്കാനാണ് കേപ്ജെമിനിയുടെ ലക്ഷ്യം.
malayalam.goodreturns.in