യു.എസ് പ്രസിഡന്റിന്റെ യാത്രാ നിരോധനങ്ങളുടെ പട്ടികയിലുണ്ടായിരുന്നില്ലെങ്കിലും ട്രംപ് ഭരണത്തോടെ പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന അമേരിക്കൻ വിസകളുടെ എണ്ണത്തിൽ 40 ശതമാനം കുറവ്. എന്നാൽ കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ലഭിച്ച യു.എസ് വിസകളുടെ എണ്ണത്തിൽ 28 ശതമാനം വർദ്ധനവുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ.
കണക്കുകൾ ഇങ്ങനെ
പാകിസ്ഥാനികൾക്ക് നൽകുന്ന നോൺ ഇമിഗ്രന്റ് വിസകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 40 ശതമാനം കുറഞ്ഞു.
ഏപ്രിൽ മാസത്തിൽ 3,925 നോൺ ഇമിഗ്രന്റ് വിസകളും മാർച്ചിൽ 3,973 വിസകളുമാണ് ട്രംപ് ഭരണകൂടം പാക്കിസ്ഥാൻകാർക്ക് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഒബാമ ഭരണകൂടം പ്രതിമാസം ശരാശരി 6,553 എന്ന കണക്കിൽ 78,637 നോൺ ഇമിഗ്രന്റ് വിസകൾ പാകിസ്ഥാനികൾക്ക് വിതരണം ചെയ്തിരുന്നു. ഇത് ഇപ്പോഴുള്ളതിനേക്കാൾ 40 ശതമാനം കൂടുതലാണ്.
ഇന്ത്യക്കാർക്ക് വിസ നൽകും
വിസയുടെ ആവശ്യകത ഓരോ വർഷവും വ്യത്യസ്തമാണെന്നും ഇതിന് പിന്നിൽ പ്രാദേശികവും അന്തർദേശീയവുമായ നിരവധി കാരണങ്ങളുണ്ടെന്നും അവധിക്കാലങ്ങൾ പോലുള്ള യാത്രാ സീസണുകളിൽ വിസ വിതരണം വളരെ കൂടുതലാണെന്നുമാണ് അധികൃതരുടെ വിശദീകരണം. ഈ വർഷം ഏപ്രിലിൽ 87,049 ഇന്ത്യൻ പൗരന്മാർക്കും മാർച്ചിൽ 97,925 പേർക്കും വിസ ലഭിച്ചു. കഴിഞ്ഞ വർഷം ശരാശരി പ്രതിമാസം 72,082 എന്ന കണക്കിൽ 86,0987 വിസകളാണ് ഇന്ത്യക്കാർക്ക് ലഭിച്ചത്.
അവഗണന മുസ്ലീം രാജ്യങ്ങളോട്
പാക്കിസ്ഥാൻ മാത്രമല്ല മറ്റ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും യു.എസ് വിസയുടെ കാര്യത്തിൽ അവഗണന നേരിടുന്നുണ്ട്. 50 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളും സമാനമായ വിശകലനം പുറത്തുവിട്ടിരിക്കുന്നു. തങ്ങളുടെ രാജ്യത്തെ പൗരന്മാർക്ക് നൽകുന്ന വിസകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ പ്രതിമാസ ശരാശരി പ്രതിമാസവുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം കുറവുണ്ടെന്നാണ് കണക്കുകൾ.
യാത്രാ നിരോധനം
ഇറാൻ, സിറിയ, സുഡാൻ, സോമാലിയ, ലിബിയ, യെമൻ എന്നീ രാജ്യങ്ങളെ ലക്ഷ്യം വച്ച് ട്രംപ് യാത്രാ നിരോധനവും പരിഷ്കരിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ രാജ്യങ്ങളിൽ വിസകളുടെ എണ്ണത്തിന്റെ പ്രതിമാസ ശരാശരി 55 ശതമാനം കുറഞ്ഞു.
വിസയിൽ കുറവ് വരുത്തുന്നതിനാൽ കൂടുതൽ വിസാ അപേക്ഷകരും ഇപ്പോൾ അമിതമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇറാഖ്, സിറിയ, സുഡാൻ, ഇറാൻ, സൊമാലിയ, ലിബിയ, യെമൻ എന്നീ ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളെ താൽക്കാലികമായി തടഞ്ഞുകൊണ്ട് ജനുവരിയിൽ ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. എന്നാൽ മാർച്ചിൽ ഇറാഖിനെ ഒഴിവാക്കി പരിഷ്കരിച്ച യാത്രാ നിരോധനം നടപ്പിലാക്കി.
എച്ച് വണ്‍ ബി വിസ
എച്ച് വണ്‍ ബി വിസയില്‍ തട്ടിപ്പ് നടത്തുന്നതിനെതിരെ യു.എസ് ആഭ്യന്തര വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് നടപടി. കുറഞ്ഞ ശമ്പളത്തിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ജോലിക്കായി എത്തുമ്പാള്‍ അമേരിക്കന്‍ പ്രൊഫഷനലുകള്‍ക്ക് ജോലിയില്ലാതാകുമെന്നതാണ് പ്രധാന ആക്ഷേപം. എച്ച് വണ്‍ ബി വിസയിലധികവും നേടിയിരുന്നത് ഇന്ത്യക്കാരാണെന്നിരിക്കെ പുതിയ തീരുമാനം ഇന്ത്യന്‍ ടെക്കികളെയാകും കൂടുതൽ ബാധിക്കുക.
malayalam.goodreturns.in