റിലയൻസ് ജിയോയുടെ കടന്നു വരവോടെ ടെലികോം മേഖലയിൽ 17000 കോടി രൂപയുടെ വരുമാന നഷ്ടം. ടെലികോം മേഖലയിൽ നിന്നുള്ള വരുമാനത്തിൽ നടപ്പ് സാമ്പത്തിക വർഷം 38 ശതമാനം കുറയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിനെ തുടർന്ന് നോൺ-ടാക്സ് റവന്യൂ ടാർജറ്റ് പുനഃക്രമീകരിക്കാൻ ടെലികോം വകുപ്പ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ടെലികോം വകുപ്പ് അംഗമായ അനുരാധ മിത്ര സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി തപൻ റേയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. നോൺ-ടാക്സ് റവന്യൂ ടാർജറ്റ് 47,304 കോടി രൂപയിൽ നിന്ന് 29,524 കോടി രൂപയാക്കണമെന്നാണ് വകുപ്പിന്റെ ആവശ്യം.
ടെലികോം മേഖല ഏറ്റവും മോശപ്പെട്ട സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഈ സ്ഥിതി തുടർന്നാൽ അത് വ്യവസായ വായ്പ തിരിച്ചടവുകളെയും ബാധ്യതകളെയും കാര്യമായി ബാധിക്കുമെന്നാണ് സർക്കാരിന്റെയും അനലിസ്റ്റുകളുടെയും വിലയിരുത്തൽ. ടെലികോം ഓപ്പറേറ്റമാരിൽ നിന്ന് ഈടാക്കാറുള്ള സ്പെക്ട്രം ഉപയോഗ ചാർജ്, ലൈസൻസ് ഫീസ് എന്നിവയിൽ 18 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ കുറവാണ് ഇപ്പോഴത്തേത്.
ടെലികോം മേഖലയിൽ വൻ വിപ്ലവം സൃഷ്ടിച്ചു കൊണ്ടായിരുന്നു റിലയൻസ് ജിയോയുടെ കടന്നു വരവ്. വളരെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സൗകര്യവും കോൾ ചാർജുമായി ജിയോ എത്തിയതോടെ മറ്റ് ടെലികോം കമ്പനികൾക്കും നിരക്കുകൾ കുറയ്ക്കേണ്ടി വന്നു. ഇത് ടെലികോം വകുപ്പിനെ കാര്യമായി ബാധിച്ചു.
malayalam.goodreturns.in