സൗദിയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായ സൗദി ഓജർ അടച്ചുപൂട്ടൽ ഭീഷണിയിൽ. പ്രവാസികൾ ആശങ്കയിൽ. എന്നാൽ കമ്പനിയിലെ ജീവനക്കാരെ മറ്റ് കമ്പനികളിലേയ്ക്ക് മാറ്റുമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.
8000 തൊഴിലാളികൾ
സർവ്വകലാശാലകൾ, റോഡുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങി നിരവധി കെട്ടിടസമുച്ചങ്ങൾ നിർമ്മിച്ചിട്ടുള്ള ഓജർ കമ്പനി സൗദിയിലെ കെട്ടിടനിർമ്മാണ മേഖലയിലെ വമ്പന്മാരായിരുന്നു. 1200 സ്വദേശികളടക്കം 8000 തൊഴിലാളികളാണ് കമ്പനിയിലുള്ളത്. ഇതിൽ 100 കണക്കിന് മലയാളികളടക്കം നിരവധി ഇന്ത്യക്കാരും ഉൾപ്പെടും.
അവസാന ദിനം ജൂലൈ 31
കമ്പനിയിലെ മുഴവൻ ജീവനക്കാർക്കും പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു കഴിഞ്ഞു. ജൂലൈ 31അവസാനത്തെ പ്രവൃത്തിദിനമാണെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനി പ്രവർത്തനം അവസാനിപ്പിക്കുമോ?
കമ്പനി പ്രവർത്തനം അവസാനിപ്പിക്കുമോ എന്ന് ജീവനക്കാർക്ക് ലഭിച്ച കത്തിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി ഗവൺമെന്റിന്റെ ഒരു മെഗാ പ്രൊജക്ട് ഏറ്റെടുത്തിരിക്കുന്ന കമ്പനിയിലേയ്ക്ക് സൗദി ഓജർ ജീവനക്കാരെ സ്ഥലം മാറ്റുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
പ്രവാസി ജീവനക്കാർ
താല്കാലിക കരാറുകളിൽ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരെയും മറ്റ് കമ്പനികളിലേക്ക് മാറ്റുമെന്ന് ധനമന്ത്രാലയം അറിയിച്ചു. കമ്പനിയുമായി കരാർ അവസാനിക്കുമ്പോൾ സൗദിയിൽ നിന്ന് സ്വന്തം നാടുകളിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള നടപടിക്രമങ്ങളും ധനമന്ത്രാലയം സുഗമമാക്കും.
ആശ്വാസമായി ധനമന്ത്രാലയം
തൊഴിൽ നഷ്ട്ടപ്പെട്ട എല്ലാവർക്കും മറ്റ് കമ്പനികളിൽ തൊഴിൽ നൽകുമെന്ന ധനമന്ത്രാലയത്തിന്റെ വാഗ്ദാനം മലയാളികളടക്കമുള്ളവർക്ക് ഏറെ ആശ്വാസം പകരുന്നു. 600 പേർക്ക് മറ്റ് സ്വകാര്യ കമ്പനികളിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു.
malayalam.goodreturns.in