പോസ്റ്റ് ഓഫീസുകൾക്കും ബാങ്കിനും റദ്ദാക്കിയ 500, 1000 നോട്ടുകൾ മാറ്റിയെടുക്കാൻ ഒരവസരം കൂടി. ജൂലൈ 20ന് മുമ്പ് പഴയ നോട്ടുകൾ റിസർവ് ബാങ്കിൽ തിരികെ ഏൽപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
നോട്ടുമാറ്റത്തിനുള്ള അവസാന അവസരമാണിത്. എന്നാൽ എന്തുകൊണ്ടാണ് ഇതുവരെ നോട്ടുകൾ മാറ്റാതിരിന്നത് എന്നതിന് വ്യക്തമായ കാരണം വിശദമാക്കണമെന്നും ധനമന്ത്രാലയം നിർദ്ദേശിച്ചു. വിശദീകരണം റിസർവ് ബാങ്കിന് സ്വീകാര്യമായെങ്കിൽ മാത്രമേ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കൂ.
2016 നവംബർ 8നാണ് രാജ്യത്ത് 500ന്റെയും 1000ന്റെയും നോട്ടുകൾ റദ്ദാക്കിയത്. ഇതിനെ തുടർന്ന് വാണിജ്യ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ഡിസംബർ 30 വരെയും ജില്ലാ സെൻട്രൽ സഹകരണ ബാങ്കുകളിൽ നവംബർ 14 വരെയും ഇടപാടുകാർ നിക്ഷേപിച്ച നോട്ടുകളാണ് ഇപ്പോൾ മാറാൻ കഴിയുക.
എന്നാൽ പഴയ നോട്ടിന് തുല്യമായ തുക ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് ലഭിക്കുക. കറൻസിയായി ലഭിക്കില്ല. റിസർവ് ബാങ്കിന്റെ എല്ലാ ശാഖകളിലും നോട്ടുകൾ നൽകാവുന്നതാണ്.