ഖത്തര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് കരിപ്പുര്‍ വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്. യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേയ്ക്കുള്ള ഇറക്കുമതി ഇല്ലാതായതോടെ കരിപ്പൂരില്‍ നിന്നുള്ള പച്ചക്കറി കയറ്റുമതി ഇരട്ടിയായത്.
കയറ്റുമതി ഇരട്ടിയായി
നാലു ടണ്ണില്‍ താഴെ മാത്രമായിരുന്ന കരിപ്പൂരിൽ നിന്ന് ഖത്തറിലേയ്ക്കുള്ള പ്രതിദിന പച്ചക്കറി കയറ്റുമതി. എന്നാൽ ഖത്തര്‍ പ്രതിസന്ധിയോടെ ഈ മാസം ആദ്യ ആഴ്ച്ചയിൽ തന്നെ കയറ്റുമതി 15 ടണ്‍ വരെ ഉയര്‍ന്നു.
കൊച്ചി വിമാനത്താവളം
കരിപ്പുരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഇല്ലാത്തതിനാൽ കൊച്ചി വിമാനത്താവളം വഴിയും കച്ചവടക്കാര്‍ പച്ചക്കറി കയറ്റി അയയ്ക്കുന്നുണ്ട്. ഇതും കൂടി ചേരുമ്പോള്‍ ഖത്തറിലേക്കുള്ള മൊത്തം കയറ്റുമതി 65 ടണ്ണിലധികമായി ഉയരും. കരിപ്പുരില്‍ നിന്നുള്ള പച്ചക്കറികള്‍ മംഗലാപുരം വിമാനത്താവളം വഴിയും കയററുമതി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
കയറ്റുമതി നിരക്ക് ഉയർന്നു
ഖത്തര്‍ എയര്‍വേയ്സ്, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്സ് എന്നീ വിമാനക്കമ്പനികളാണ് ഗള്‍ഫിലേക്ക് പച്ചക്കറി കൊണ്ടുപോകുന്നത്‍. ഇപ്പോഴത്തെ പ്രതിസന്ധിയെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് ഒഴികെയുള്ള വിമാനക്കമ്പനികള്‍ കയറ്റുമതി നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. തേങ്ങ, ചെറുനാരങ്ങ, മാങ്ങ, പച്ചക്കറികള്‍, സവാള എന്നിവയാണ് കരിപ്പുരില്‍ നിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
ഖത്തർ പ്രതിസന്ധി
ഭീകരരെ സഹായിക്കുന്നു എന്നാരോപിച്ചാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചത്. ഇതിനെ തുടർന്ന് ഖത്തറിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കിയിരുന്നു.
malayalam.goodreturns.in