ബാങ്ക് പാസ്ബുക്കുകളിൽ ഇടപാടുകളുടെ മതിയായ വിശദാംശങ്ങൾ ഉൾക്കൊള്ളിക്കണമെന്ന് ആർബിഐ നിർദ്ദേശം. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ എന്നിവയ്ക്കാണ് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രബാങ്കിന്റെ സർക്കുലർ ജൂൺ 22ന് പുറത്തിറങ്ങി. ബാങ്കുകൾ വഴി നടത്തുന്ന ഏതൊക്കെ ഇടപാടുകളാണ് പാസ്ബുക്കുകളിൽ രേഖപ്പെടുത്തേണ്ടതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആർ.ജി.ടി.എസ്, എൻ.ഇ.എഫ്.ടി തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന പണമിടപാടുകളുടെ വിവരങ്ങൾ പാസ്ബുക്കിൽ ഉൾപ്പെടുത്തണം. എതു ബാങ്കിലേക്കാണ് പണമയച്ചത് ആർക്കാണ് പണമയച്ചത് എന്നിങ്ങനെയുള്ള വിവരങ്ങളും ഉൾപ്പെടുത്തണം. ഇതിനൊപ്പം അക്കൗണ്ട് ഉടമ ബാങ്കിൽ നിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും ഇനി മുതൽ ഉൾക്കൊള്ളിക്കണമെന്നാണ് നിർദ്ദേശം.
മുമ്പ് പാസ്ബുക്കിലെ ചുരുക്കെഴുത്തുകൾ ഒഴിവാക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു. ഇടപാടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു ഇത്. എന്നാൽ ബാങ്കുകൾ വേണ്ടത്ര വിശദാംശങ്ങൾ നൽകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ നിർദ്ദേശം.
malayalam.goodreturns.in