ഗൾഫിൽ അവധിക്കാലമായതോടെ വിമാനക്കമ്പനികൾ പണി തുടങ്ങി. ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതിനാൽ പ്രവാസികൾ വലയുന്നു. ചെറിയ പെരുന്നാളും അവധിക്കാലവും ഒരുമിച്ചെത്തിയതോടെ യാത്രക്കാരുടെ തിരക്ക് കണക്കാക്കി ഇരട്ടി ലാഭം കൊയ്യുകയാണ് വിമാനക്കമ്പനികളുടെ ലക്ഷ്യം.
അവധിക്കാലം
ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളാണ് വിമാനക്കമ്പനികളുടെ നല്ലകാലം. ഈ സമയത്താണ് പ്രവാസികളധികവും അവധിക്കായ് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നത്. തിരക്ക് മുതലാക്കിയുള്ള വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധനവ് പതിവ് പോലെ പ്രതിഷേധങ്ങൾ ഉയർത്താറുണ്ടെങ്കിലും ഇത്തവണയും നിരക്ക് വർദ്ധനവിന് മാറ്റമില്ല. ഇതോടെ മലയാളികളും ദുരിതത്തിലായിരിക്കുകയാണ്.
യൂറോപ്പിലും അവധിക്കാലം
ഗൾഫിന് പുറമേ യൂറോപ്പ്യൻ രാജ്യങ്ങളിലും അടുത്ത രണ്ട് മാസങ്ങൾ അവധിയാണ്. കുടുംബസമേതമാണ് പലരും ഈ സമയത്ത് സ്വന്തം നാടുകളിലേയ്ക്ക് വരുന്നത്. വിനോദയാത്രകൾക്കായി യൂറോപ്പിൽ നിന്ന് വിദേശികളും ഇന്ത്യയിലേയ്ക്ക് എത്താറുണ്ട്.
ഈദുൽ ഫിത്തർ
ഈദുൽ ഫിത്തറാണ് ഇപ്പോഴുള്ള തിരക്കിന് പ്രധാന കാരണം. ജൂൺ പകുതി മുതൽ ജൂലൈ പകുതി വരെയാണ് പെരുന്നാളിനോടനുബന്ധിച്ചുള്ള തിരക്ക് അനുഭവപ്പെടുന്നത്.
ടിക്കറ്റ് നിരക്ക്
എമിറൈറ്റ്സ് എയർലൈൻസിന്റെ കഴിഞ്ഞ ദിവസത്തെ ദുബായ് - കേരള ടിക്കറ്റ് നിരക്ക് 77172 രൂപയാണ്. എയർ ഇന്ത്യയിൽ ഇത് 34615 രൂപയാണ്. ഇൻഡിഗോയിൽ 36000 രൂപയും. കുവൈറ്റ് - കൊച്ചി സർവീസ് നടത്തുന്ന കുവൈറ്റ് എയർലൈൻസിൽ കഴിഞ്ഞ ദിവസം ടിക്കറ്റ് കിട്ടാനില്ലായിരുന്നു.
മടക്കയാത്ര
അവധിക്ക് നാട്ടിലെത്തുന്നവർ തിരികെ പോകുന്നത് ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ്. അതിനാൽ ഈ സമയത്തും ടിക്കറ്റ് നിരക്ക് വളരെ കൂടുതലായിരിക്കും. നാലും അഞ്ചും ഇരട്ടി വരെ ഇത് ഉയരാറുണ്ട്. ടിക്കറ്റ് കിട്ടാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. മടക്കയാത്രയ്ക്കും കുറഞ്ഞത് 30000 മുതൽ 40000 രൂപ വരെ മുടക്കണം.