ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ ബിസിനസ്സിൽ മാത്രമല്ല, സാധാരണ ജനങ്ങളുടെ പ്രതിമാസ ബജറ്റിൽ വരെ മാറ്റങ്ങൾ വന്നു കഴിഞ്ഞു. ജിഎസ്ടി അനുസരിച്ചുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വിലകൾ ചിലരുടെ മാസബജറ്റ് കൂട്ടാനും മറ്റു ചിലരുടേത് കുറയ്ക്കാനും സാധ്യതയുണ്ട്.
ഭക്ഷണസാധനങ്ങൾ
ഒരു വ്യക്തി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുകയാണെങ്കിൽ മുമ്പ് സർവ്വീസ് ചാർജും വാറ്റുമാണ് ഈടാക്കിയിരുന്നത്. ഇത് ഓരോ ഹോട്ടലുകളിലും വ്യത്യസ്തമായിരിക്കും. എന്നാൽ ഇനി മുതൽ ജിഎസ്ടി ആണ് ഈടാക്കുക. ഇത് ഹോട്ടലുകളുടെ നിലവാരം അനുസരിച്ച് 5ശതമാനം, 12ശതമാനം, 18ശതമാനം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. അതായത് എയർ കണ്ടീഷൻ ചെയ്ത ഹോട്ടലുകളിലും ചെയ്യാത്ത ഹോട്ടലുകളിലും ജിഎസ്ടി നിരക്ക് വ്യത്യസ്തമായിരിക്കും. സേവന നികുതിയും വാറ്റും മാറ്റി ജിഎസ്ടി ആക്കിയതോടെ ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും എത്ര രൂപ ഗവൺമെന്റിന് നൽകുന്നുണ്ടെന്ന് ഉപഭോക്താക്കൾക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.
സ്വർണം
സ്വർണം വാങ്ങാതിരിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് ഒരിക്കലും സാധിക്കില്ല. മിക്ക സംസ്ഥാനങ്ങളിലും സ്വർണ്ണത്തിന്റെ നികുതി ഏതാണ്ട് രണ്ട് ശതമാനം ആണ്. ഇതിൽ ഒരു ശതമാനം എക്സൈസ് ഡ്യൂട്ടിയും ഒരു ശതമാനം വാറ്റ് നികുതിയും ഉൾപ്പെടുന്നു. ജിഎസ്ടി നിരക്ക് അനുസരിച്ച് നിലവിലുള്ള രണ്ട് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനം ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ അഞ്ച് ശതമാനമാണ് വാറ്റ്. ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വന്നതോടെ കേരളത്തിൽ നിലവിലുള്ള അഞ്ച് ശതമാനം നികുതി മൂന്ന് ശതമാനമായി കുറയും.
വസ്തു ഇടപാട്
വസ്തു ഇടപാടുകളിൽ ജിഎസ്ടി നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. സേവന നികുതിയും വാറ്റും ഉൾപ്പെടെ നിലവിലുള്ള നികുതിനിരക്ക് ഏകദേശം 6 ശതമാനത്തോളമാണ്. എന്നാൽ ജിഎസ്ടിക്ക് കീഴിൽ 12 ശതമാനമാണ് നികുതി.
വിദ്യാഭ്യാസവും ആരോഗ്യവും
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ചെലവുകൾക്ക് ജിഎസ്ടി പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യപരിരക്ഷ എന്നിവ ജിഎസ്ടിയിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
കാറുകൾ
കാറുകളുടെ വിലയിൽ കാര്യമായ വ്യത്യാസങ്ങളില്ല. എന്നാൽ ജിഎസ്ടിക്ക് മുമ്പ് നിർമ്മിച്ച കാറുകളുടെ വില നിർണയിക്കുന്നതിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ടാണ് ചില കമ്പനികൾ നേരത്തേ തന്നെ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് കാറുകൾ വിറ്റഴിക്കാൻ ശ്രമിച്ചത്.
malayalam.goodreturns.in