സംസ്ഥാനത്ത് കോഴിക്കച്ചവടക്കാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോട്ട് ധനമന്ത്രി തോമസ് ഐസക്ക് വിളിച്ച യോഗത്തിലാണ് തീരുമാനമായത്.
ജിഎസ്ടി നടപ്പിലായതോടെ കോഴി വില കുത്തനെ കുറയുമെന്നാണ് ജനം കരുതിയിരുന്നത്. എന്നാൽ വില കുതിച്ചുയരുകയാണ് ചെയ്തത്. ഇതിനെതിരെ സർക്കാർ കർശന നടപടികളുമായി രംഗത്തെത്തി. ഒരു കിലോ കോഴിക്ക് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞു.
എന്നാല്‍ ഈ വിലയ്ക്ക് വില്‍ക്കാനാവില്ലെന്ന് കോഴി കച്ചവടക്കാര്‍ നിലപാട് എടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങിയെങ്കിലും വിലയുടെ കാര്യത്തില്‍ ഒരു വിധത്തിലുള്ള വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്ന് ധനമന്ത്രി പറഞ്ഞതോടെ സമരം പിന്‍വലിക്കുകയും സര്‍ക്കാരിന്റെ തീരുമാനത്തിന് വഴങ്ങുകയുമായിരുന്നു.
രണ്ട് മാസത്തോളമായി സംസ്ഥാനത്ത് കോഴിവില ഉയരുകയായിയരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ ക്രമാതീതമായി ചൂടു വർധിച്ചതുമൂലം കോഴിക്കുഞ്ഞുകൾ കൂട്ടത്തോടെ ചത്തതാണ് വില ഉയരാൻ കാരണം.
malayalam.goodreturns.in