ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ അവശ്യ മരുന്നുകൾക്ക് ക്ഷാമം. വിതരണക്കാരുടെ അപ്രഖ്യാപിത സമരം കാരണം മരുന്നുകളുടെ വിതരണം മുടങ്ങിയതാണ് അവശ്യ മരുന്നുകൾ പോലും കിട്ടാതെ രോഗികൾ വലയാൻ കാരണം.
സംസ്ഥാനത്ത് പനിയും മറ്റും വ്യാപിക്കുന്ന സാഹചര്യത്തിൽ എച്ച് വൺ എൻ വൺ പോലുള്ള പനിയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും അത്യാഹിത വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഇൻജക്ഷനുകളും പോലും കിട്ടാനില്ല. പ്രമേഹരോഗികളും രക്തസമർദ്ദമുള്ളവരും മരുന്ന് കിട്ടാതെ വലഞ്ഞു തുടങ്ങി. നിരവധി കടകൾ കയറിയിറങ്ങിയാണ് രോഗികളും കൂട്ടിരിപ്പുകാരും മരുന്നുകൾ വാങ്ങുന്നത്.
ജിഎസ്ടി നടപ്പാക്കിയതോടെ വിതരണക്കാർക്ക് പഴയ സ്റ്റോക്കിന്മേൽ ഏഴു മുതൽ പത്ത് ശതമാനം വരെ നഷ്ടമുണ്ടാകുന്നുണ്ട്. ഇതാണ് വിതരണക്കാരുടെ അപ്രഖ്യാപിത സമരത്തിന് കാരണം.
നികുതി മാറ്റത്തിലുടെയുണ്ടാകുന്ന നഷ്ടം കമ്പനികൾ നൽകണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ഇതിനായി ആരോഗ്യവകുപ്പ് ഇടപെട്ട് മരുന്നു കമ്പനികളുടെ യോഗം വിളിക്കണമെന്നും വിതരണക്കാർ ആവശ്യപ്പെടുന്നു.
malayalam.goodreturns.in