സംസ്ഥാനത്ത് കോഴി വില വീണ്ടും കൂടി. ഒരു കിലോ കോഴിയിറച്ചിക്ക് വില 150 രൂപ കടന്നു. തമിഴ്നാട്ടിലെ ഫാമുകള്‍ വില കൂട്ടിയെന്നാണ് വീണ്ടും വ്യാപാരികൾ പറയുന്ന ന്യായം.
ഇതോടെ ധനമന്ത്രിയുടെ വാക്ക് പാഴ്വാക്കായിരിക്കുകയാണ്. മിക്കയിടങ്ങളിലും വില കിലോക്ക് നൂറ്റി എഴുപത് കടന്നു. എന്നാൽ സ്വന്തമായി ഫാമുള്ളവരും സംഘടനകളിൽ നിന്ന് വിട്ടുനിൽക്കുന്നവരും മാത്രമാണ് സർക്കാർ പറഞ്ഞ വിലയ്ക്ക് കച്ചവടം നടത്തുന്നത്.
വില കുറയ്ക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോഴിക്ക് തോന്നിയ വില ഈടാക്കുന്നവർക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത് വ്യാപാരികൾക്ക് ധൈര്യം പകരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ജിഎസ്ടിയുടെ പേരില്‍ കൊള്ളലാഭം ഈടാക്കാന്‍ അനുവദിക്കില്ലെന്നും ഇതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. 87 രൂപയ്ക്ക് മുകളില്‍ കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം ഇപ്പോൾ പാഴ്വാക്കായിരിക്കുകയാണ്.
malayalam.goodreturns.in