ഗൂഗിള്‍ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു. ക്ലൗഡ് സേവനങ്ങളുടെ വളര്‍ച്ച മുന്നിൽ കണ്ടാണ് കമ്പനി കൂടുതൽ ആളുകളെ പുതുതായി നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
എതിരാളികൾ
ഗൂഗിളിന്റെ എക്കാലത്തെയും എതിരാളികളായ ആമസോണും മൈക്രോസോഫ്ടും ക്ലൗഡ് ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതാണ് കമ്പനിയുടെ പുതിയ തീരുമാനത്തിന് പിന്നിൽ. നിലവില്‍ രാജ്യത്തെ ക്ലൗഡ് സേവനങ്ങളുടെ വളര്‍ച്ച 38 ശതമാനമാണ്. വളര്‍ച്ചയുടെ തോത് ഇനിയും കൂടുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
ജോലി സാധ്യത
എത്ര ജീവനക്കാരെ നിയമിക്കും എന്ന കാര്യത്തിൽ കൃത്യമായ എണ്ണം പുറത്തുവിട്ടിട്ടില്ല. എന്നാൽ നിരവധിയാളുകൾക്ക് അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഗൂഗിൽ നടത്താനിരിക്കുന്ന റിക്രൂട്ട്മെന്റ് ഒറ്റത്തവണ റിക്രൂട്ട്മെന്റ് ആയിരിക്കില്ല. കമ്പനി ഈ മേഖലയിൽ കൂടുതൽ വളർച്ച പ്രാപിക്കുമ്പോൾ നിയമനം വീണ്ടും ഇരട്ടിയാകാൻ സാധ്യതയുണ്ട്.
ശ്രദ്ധാകേന്ദ്രം ഇന്ത്യ
കഴിഞ്ഞ മൂന്നു വർഷമായി ഗൂഗിൾ ക്ലൗഡ് പ്ലാറ്റ്ഫോം ഇൻഫ്രാസ്ട്രക്ചറിനായി 30 ബില്യൺ ഡോളറാണ് ചെലവഴിച്ചിരിക്കുന്നത്. ഗൂഗിളിന്റെ പ്രധാന എതിരാളികളായ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവര്‍ക്ക് ഇന്ത്യയില്‍ പബ്ലിക് ക്ലൗഡ് ഡാറ്റാ സെന്ററുകള്‍ സ്വന്തമായുള്ള സാഹചര്യത്തിലാണ് ഗൂഗിളും മുന്നോട്ട് വന്നിരിക്കുന്നത്.
വളരാൻ പറ്റിയ ഇടം
ഇന്ത്യ ഒരു വലിയ വിപണിയല്ല, എന്നാൽ തന്ത്രപരമായ വിപണിയാണെന്ന് ഇന്ത്യയിലെ ഗൂഗിൾ ക്ലൗഡ് തലവനായ മോഹിത് പാണ്ഡെ പറയുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിൽ വളരെ വലിയ ഒരു നിക്ഷേപം കമ്പനി നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യം വികസനം അതിവേഗത്തിലാണ്. ഇന്റര്‍നെറ്റിന്റെ നിരക്ക് കുറയുന്നതും കോര്‍പ്പറേറ്റ് മേഖലയുടെ കുതിപ്പും മുന്‍കൂട്ടി കണ്ടാണ് ക്ലൗഡ് സേവന മേഖലയ്ക്കായി ഗൂഗിള്‍ ഇന്ത്യയെ ലക്ഷ്യം വച്ചിരിക്കുന്നത്.
മറ്റ് മേഖലകൾ
ക്ലൗഡ് മേഖല തുറക്കുന്നതിനു മാത്രമല്ല, വിൽപ്പന, വിപണനം, കസ്റ്റമർ എൻജിനീയറിങ്, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയിലും ഗൂഗിൾ നിക്ഷേപം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയിലും ഭാവിയിൽ ജോലി സാധ്യത കൂടും.
ക്ലൗഡ് കമ്മ്യൂണിറ്റി
ലോകത്താകമാനം പത്ത് ക്ലൗഡ് കമ്യൂണിറ്റികളാണ് ഗൂഗിളിനുള്ളത്. ഈ വര്‍ഷം ഇന്ത്യയില്‍ ക്ലൗഡ് കമ്മ്യൂണിറ്റി ആരംഭിക്കും. ഏഴോളം ക്ലൗഡ് കമ്മ്യൂണിറ്റികൾ ഇപ്പോൾ പ്രവർത്തനസജ്ജമാണ്.
malayalam.goodreturns.in