നോട്ട് നിരോധന സമയത്ത് പിടിച്ചെടുത്ത 500, 1000 നോട്ടുകളിലെ വ്യാജനെ കണ്ടെത്താൻ റിസർവ് ബാങ്ക് കറൻസി പരിശോധന യന്ത്രങ്ങൾ വാടകയ്ക്കെടുക്കുന്നു. 12 കറൻസി പരിശോധനാ യന്ത്രങ്ങൾ ആറ് മാസത്തേക്ക് വാടകയ്ക്കെടുക്കാനാണ് ആർബിഐയുടെ തീരുമാനം.
നിരോധിച്ച നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താനുള്ള കഠിന പരിശ്രമത്തിലാണ് ആർബിഐ ഇപ്പോൾ. ധനമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1,716.50 കോടി 500 രൂപ നോട്ടുകളും 685.80 കോടി 1000 രൂപ നോട്ടുകളും നിലവിലുണ്ടായിരുന്നു. കഴിഞ്ഞ മേയിൽ 18 കറൻസി പരിശോധന യന്ത്രങ്ങൾ വാടകയ്ക്കെടുക്കാൻ ആർബിഐ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് ടെൻഡർ നടപടികൾ നടത്തിയെങ്കിലും പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു.
ടെൻഡർ പ്രകാരം സെക്കൻഡിൽ 30 നോട്ടുകൾ എണ്ണുന്ന മെഷീനുകളാണ് ആർബിഐയ്ക്ക് ആവശ്യം. ആറുമാസത്തെ കരാറിനാണ് യന്ത്രങ്ങൾ വാടകയ്ക്കെടുക്കുന്നത്. ഈ കാലാവധി രണ്ട് മാസം കൂടി നീട്ടാവുന്നതാണെന്ന് കരാറിൽ പറയുന്നു.
ഇതിനിടെ അസാധുവാക്കിയ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ഇളവ് അനുവദിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
malayalam.goodreturns.in