സ്നാപ്ഡീലിനെ ഏറ്റെടുക്കുന്നതിനായി ഫ്ലിപ്കാർട്ട് നൽകിയ 95 കോടി ഡോളറിന്റെ വാഗ്ദാനം സ്നാപ്ഡീൽ അംഗീകരിച്ചതായി റിപ്പോർട്ട്. മുമ്പ് രണ്ട തവണ ഫ്ലിപ്കാർട്ടിന്റെ ഓഫർ സ്നാപ്ഡീൽ നിരസിച്ചിരുന്നു. അതിന് ശേഷമാണ് 95 കോടി ഡോളറിന്റെ പുതിയ ഓഫർ നൽകിയത്.
പങ്കാളിത്തം
ഫ്ലിപ്കാർട്ട് സ്നാപ്ഡീലിലെ ഏറ്റെടുക്കുന്നതോടെ പുതിയ കമ്പനിയുടെ നിശ്ചിത ഓഹരി പങ്കാളിത്തം സ്‌നാപ്ഡീൽ ഉടമകൾക്കും പ്രമുഖ ജാപ്പനീസ് നിക്ഷേപക സ്ഥാപനമായ സോഫ്‌റ്റ് ബാങ്കിനും ലഭിക്കും.
എതിരാളി ആമസോൺ
ഇന്ത്യൻ ഇ - കൊമേഴ്‌സ് രംഗത്തെ ഒന്നാം സ്ഥാനക്കാരനാണ് ഫ്ളിപ്‌കാർട്ട്. സ്നാപ്ഡീൽ മൂന്നാം സ്ഥാനത്തും. രണ്ടാംസ്ഥാനത്തുള്ള അമേരിക്കൻ കമ്പനി ആമസോണാണ് ഇരു കമ്പനികളുടെയും മുഖ്യ എതിരാളി. ഫ്ലിപ്കാർട്ടും സ്നാപ്ഡീലും തമ്മിൽ ലയിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ആമസോൺ ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കുകയാണ്.
ഫ്രീചാർജ് ആക്‌സിസ് ബാങ്കിന്
സ്‌നാപ്ഡീലിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ പേമെന്റ് ആപ്പായ ഫ്രീചാർജിനെ ആക്‌സിസ് ബാങ്കിനു കൈമാറാൻ തീരുമാനമായിട്ടുണ്ട്. 390 കോടി രൂപയ്‌ക്കാകും ആക്‌സിസ് ബാങ്ക് ഫ്രീചാർജ് സ്വന്തമാക്കുക. 2015ലാണ് ഫ്രീചാർജിനെ സ്നാപ്ഡീൽ ഏറ്റെടുത്തത്. പേടിഎം, എയർടെൽ തുടങ്ങിയ കമ്പനികൾ ഫ്രീചാർജിനെ ഏറ്റെടുക്കാൻ രംഗത്ത് വന്നിരുന്നു. എന്നാൽ വില സംബന്ധിച്ച ധാരണയിലെത്താത്തതിനാൽ ഏറ്റെടുക്കൽ നടന്നില്ല.
മൂന്ന് മാസത്തെ കാത്തിരിപ്പ്
ഫ്ലിപ്കാർട്ടും സ്നാപ്ഡീലും കരാർ ഒപ്പിട്ടാൽ ലയന നടപടികൾ പൂർത്തിയാകാൻ മൂന്ന് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ഫ്ലിപ്കാർട്ടിന്റെ ബോർഡ് യോഗം നാളെ ചേരുന്നുണ്ട്. അതിന് ശേഷമാകും തീരുമാനം.
malayalam.goodreturns.in