ജിഎസ്ടി രാജ്യത്തെ ബിസിനസ് രംഗത്തെ മുഴുവൻ ബാധിച്ചിട്ടും മാരുതി സുസുക്കി നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 1,556.4 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലേതുമായി താരതമ്യം ചെയ്താൽ 4.4 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.
ജിഎസ്ടി ഇഫക്ട്
ഇത്തവണത്ത കമ്പനിയുടെ അറ്റാദായം 1,701 കോടിയായി ഉയരുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ജി.എസ്.ടി.യിലേക്കുള്ള മാറ്റവും അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതും കമ്പനിയുടെ ലാഭത്തെ ബാധിച്ചു. ലാഭം 1556 കോടിയിലെത്തിക്കാനേ കഴിഞ്ഞുള്ളൂ. ലാഭ വളർച്ച 4.4 ശതമാനത്തിൽ ഒതുങ്ങാൻ പ്രധാന കാരണം ജിഎസ്ടിയാണെന്ന് അധികൃതർ പറയുന്നു.
മൊത്ത വരുമാനം
കമ്പനിയുടെ മൊത്ത വരുമാനം 17 ശതമാനം ഉയർന്ന് 20,460.1 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 17,484.1 കോടി രൂപയായിരുന്നു.
ബലേനോയും ബ്രെസ്സയും
പ്രീമിയം മോഡലുകളായ ബലേനോയുടെയും ബ്രെസ്സയുടെയും വിൽപ്പന കമ്പനിയുടെ വളർച്ചയ്ക്ക് പ്രധാന കാരണമായി മാറി. കൂടാതെ അനുകൂലമായ ഉല്പന്നങ്ങളും ഉയർന്ന നോൺ-ഓപ്പറേറ്റിങ് വരുമാനവും ചെലവ് ചുരുക്കൽ നടപടികളും ലാഭം വർദ്ധിപ്പിക്കാൻ സഹായിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ-ജൂൺ പാദം
ഈ വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ മാത്രം കമ്പനി വിറ്റഴിച്ചത് 3,94,571 കാറുകളാണ്. മുൻ വർഷം ആദ്യ പാദത്തിലേതിനെക്കാൾ 13.2 ശതമാനം വളർച്ചയാണ് മാരുതി നേടിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയും വർദ്ധിച്ചിട്ടുണ്ട്.
malayalam.goodreturns.in