മൈക്രോസോഫ്ട് സ്ഥാപകൻ ബിൽഗേറ്റ്സിനെ പിന്തള്ളി ആമസോൺ ഉടമ ജെഫ് ബെസോസ് ലോകത്തിലെ അതിസമ്പന്നൻ എന്ന പദവി സ്വന്തമാക്കി. 2013 മുതൽ ബിൽ ഗേറ്റ്സായിരുന്നു ഒന്നാം സ്ഥാനത്ത്.
ആസ്തി മൂല്യം
9070 കോടി ഡോളറാണ് (ആറു ലക്ഷം കോടി രൂപ) ജെഫ് ബെസോസിന്റെ ആസ്തിമൂല്യം. 70 കോടി ഡോളര്‍ പിന്നിലാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്.
ആമസോൺ നേട്ടം
ബെസോസിന് ആമസോണിന്റെ 17 ശതമാനം ഓഹരികളാണ് സ്വന്തമായുള്ളത്. ഇന്നലെ ആമസോണിന്റെ ഓഹരി മൂല്യം ഉയർന്നതാണ് ഈ നേട്ടത്തിനു പിന്നിൽ. ആമസോണിന്റെ വരുമാനത്തില്‍ 23ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. അടുത്തിടെ ആമസോണിന്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമും ജെഫ് ബെസോസ് അവതരിപ്പിച്ചിരുന്നു.
മറ്റ് ബിസിനസ്സുകൾ
മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെയും റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമസ്ഥന്‍ കൂടിയാണ് ജെഫ്. 2013ലാണ് ജെഫ് വാഷിംഗ്ടണ്‍ പോസ്റ്റ് സ്വന്തമാക്കിയത്.
ടെക്സ്റ്റൈൽ മ്യൂസിയം
വാഷിങ്ടൺ ഡിസിയിലെ പുരാതനമായ ടെക്സ്റ്റൈൽ മ്യൂസിയം ഈ വർഷമാദ്യം ബെസോസ് സ്വന്തമാക്കിയിരുന്നു. 2.3 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സിയാറ്റിലിലും ബവർലി ഹിൽസിലും ബെസോസിന് ആഡംബര വസതികളുമുണ്ട്.
ഫോബ്സ് ലിസ്റ്റ്
ഫോബ്സ് മാഗസിന്‍റെ കണക്കു പ്രകാരം ഈ വര്‍ഷം ആദ്യം ലോകസമ്പന്നരരുടെ പട്ടികയില്‍ നാലാമതായിരുന്നു 53കാരനായ ജെഫ് ബെസോസ്. ജെഫും ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കന്‍ബര്‍ഗും ഈ വര്‍ഷം വന്‍ മുന്നേറ്റമാണ് നടത്തുന്നതെന്നും ഫോബ്സ് മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. 1998ലാണ് കോടീശ്വര പട്ടികയിലേക്ക് ജെഫിനെ ഫോബ്സ് പരിഗണിക്കുന്നത്.
സ്ഥാനചലനം ഉടൻ ഇല്ല
മൈക്രോസോഫ്റ്റിന്റെ ഓഹരികൾ ഉയർന്നെങ്കിലോ ആമസോണിന്റെ ഓഹരികൾ താഴ്ന്നെങ്കിലോ മാത്രമേ ജെഫ് ബെസോസിന്റെ സ്ഥാനത്തിന് മാറ്റം സംഭവിക്കൂ. എന്നാൽ ഉടനെ അത്തരത്തിലൊരു സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
തുടക്കം പുസ്തകങ്ങൾ വിറ്റ്
22 വർഷങ്ങൾക്ക് മുമ്പ് പുസ്തകങ്ങൾ വില്പനയ്ക്കു വച്ചാണ് ജെഫ് ബെസോസ് തന്റെ ബിസിനസ് ജീവിതം ആരംഭിക്കുന്നത്. എന്നാൽ പിന്നീട് അങ്ങോട്ട് വളർച്ചയുടെ കാലഘട്ടമായിരുന്നു. കഴിഞ്ഞ 30 വർഷമായി കോടീശ്വര പട്ടികയിലുണ്ട് ജെഫ്.
malayalam.goodreturns.in