വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ കാർഡ് നിർബന്ധമാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അങ്ങനെയൊരു പദ്ധതിയില്ലെന്നും കേന്ദ്ര സർക്കാർ. പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള പാർലമെൻററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ചില ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞത്.
പാനലിലെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധികളും യുഐഡിഎഐ പ്രതിനിധികളും മറുപടി നൽകി. ആധാർ കൂടാതെ, വിവിധ ദേശീയ സുരക്ഷാ പ്രശ്നങ്ങളും പാനൽ ചർച്ച ചെയ്തു.
ബാങ്കുകൾ, മൊബൈൽ കണക്ഷനുകൾ, ക്ഷേമപദ്ധതികൾ എന്നിവയുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് എംപിമാർ ചോദിച്ചപ്പോൾ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് രാഷ്ട്രീയ നേതൃത്വമാണെന്നും കൂടുതൽ വിവരങ്ങൾ നൽകാൻ തങ്ങൾക്ക് അധികാരമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ആധാർ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുമ്പോൾ എങ്ങനെ ഒരു പൗരൻറെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന ചോദ്യത്തിന് എല്ലാ സോഫ്റ്റ് വെയറുകളും യുഐഡിഎഐയാണ് കൈകാര്യം ചെയ്യുന്നതെന്നും അതുകൊണ്ട് തന്നെ വിവരങ്ങൾ ഒരിക്കലും പുറത്തു പോകില്ലെന്നും ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.
malayalam.goodreturns.in