തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം. നിലവില്‍ ബാറുകളിലൂടെ മദ്യം വില്‍പന നടക്കുന്നുണ്ടെങ്കിലും, ബാറുകളില്‍ ഇരുന്ന് മദ്യപിക്കുന്നതിന് വിലക്കുണ്ട്. പുതിയ ഉത്തരവോട് ഈ വിലക്ക് പിന്‍വലിക്കപ്പെടും.

Advertisement

കൊവിഡ് വ്യാപനത്തോടെ ആയിരുന്നു സംസ്ഥാനത്തെ ബാറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാനത്തെ ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. വിശദാംശങ്ങള്‍...

Advertisement

ഉടമകളുടെ ആവശ്യം

ബാര്‍ ഉടമകളുടെ നിരന്തര ആവശ്യം പരിഗണിച്ചുകൊണ്ടാണ് ഇപ്പോള്‍ ബാറുകള്‍ തുറക്കാമെന്ന ധാരണയിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുക.

രണ്ട് തവണ തള്ളി

നേരത്തേയും ബാറുകള്‍ തുറക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. രണ്ട് തവണ എക്‌സൈസ് വകുപ്പ് ഇതിനായുള്ള ശുപാര്‍ശ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും മുഖ്യമന്ത്രി അത് തള്ളുകയായിരുന്നു. ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനം കൂട്ടാന്‍ ഇടയാക്കുമെന്ന ആശങ്കയെ തുടര്‍ന്നായിരുന്നു അത്.

എല്ലാം തുറക്കുമ്പോള്‍

ഇപ്പോള്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കം തുറക്കാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. അപ്പോഴാണ് ബാര്‍ ഉടമകള്‍ വീണ്ടും അപേക്ഷയുമായി സര്‍ക്കാരിനെ സമീപിച്ചത്. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ട് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണം എന്നതായിരുന്നു അവരുടെ ആവശ്യം.

കര്‍ശന മാനദണ്ഡങ്ങള്‍

കര്‍ശന മാനദണ്ഡങ്ങള്‍ ആയിരിക്കും ബാറുകളില്‍ ഏര്‍പ്പെടുത്തുക. ഒരു ടേബിളില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുമതിയുണ്ടാകൂ. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ പരസ്പരം കൈമാറാന്‍ പോലും അനുവാദമുണ്ടാവില്ല. ബാറിന് അകത്തേക്ക് കടക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് നിര്‍ബന്ധമായും കഴുകുകയും വേണം.

ക്രിസ്തുമസിന് മുമ്പ്

ക്രിസ്തുമസിനും ന്യൂയറിനും മുമ്പായി ബാറുകള്‍ തുറക്കണം എന്നതായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം. ഏറ്റവും അധികം കച്ചവടം നടക്കുന്ന ,മയവും ഇതാണ്. എന്തായാലും ക്രിസ്തുമസിന് മുമ്പായി തന്നെ ബാറുകള്‍ തുറക്കപ്പെടുകയാണിപ്പോള്‍.

എത്രത്തോളം നടക്കും

സംസ്ഥാനത്ത് മദ്യ വില്‍പന കൊവിഡ് ലോക്ക് ഡൗണിന് ശേഷം ആരംഭിച്ചപ്പോള്‍ ബാറുകള്‍ വഴിയും വിറ്റിരുന്നു. ബെവ് ക്യു ആപ്പ് വഴി ആയിരുന്നു ഇത്. എന്നാല്‍. ബിവറേജസ് കോര്‍പ്പറേഷനുകളില്‍ കണിശമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടപ്പോള്‍ ബാറുകളില്‍ ഒരു നിയന്ത്രണവും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല എന്നൊരു ആക്ഷേപമുണ്ട്. കര്‍ശന നിയന്ത്രണങ്ങള്‍ എത്രത്തോളം പാലിക്കപ്പെടും എന്നതും ചോദ്യമാണ്.