ആധാര്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡിന്റെ കോപ്പിയോ നല്‍കിയാല്‍ ഇനി ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാവില്ല. ബയോമെട്രിക്, ഒടിപി ഇതിലേതെങ്കിലും ഉപയോഗിച്ചുള്ള സ്ഥിരീകരണം നടത്തിയാല്‍ മാത്രമേ ഇനി മുതൽ അക്കൗണ്ട് തുറക്കാനാകൂവെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ.
ഉത്തരവാദിത്വം ബാങ്കുകൾക്ക്
ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്കാണ് ഉത്തരവാദിത്വമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഏതെങ്കിലും തരത്തില്‍ വീഴ്ചവരുത്തിയാല്‍ ഉത്തരവാദി ബാങ്ക് അധികൃതരായിരിക്കും. മറ്റാരുടെയെങ്കിലും വോട്ടേഴ്‌സ് ഐഡി കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉപയോഗിച്ച് ആരെങ്കിലും ബാങ്ക് അക്കൗണ്ട് തുടങ്ങിയാലും അതിന്റെ ഉത്തരവാദിത്വവും ബാങ്കിനായിരിക്കും.
ബയോമെട്രിക് സൗകര്യമില്ലെങ്കിൽ
ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ സൗകര്യമില്ലെങ്കിൽ ഓഫ് ലൈനായും സ്ഥിരീകരണം നടത്താവുന്നതാണ്. ഇതിന് ആധാർ കാർഡിലുള്ള QR കോഡ് ഉപയോഗിച്ചാൽ മതി. ഈ നടപടികൾ പിന്തുടരുന്നില്ലെങ്കിൽ, ആൾമാറാട്ടം, കള്ളപ്പണം വെട്ടിപ്പ് തുടങ്ങിയ സാഹചര്യങ്ങളിൽ നഷ്ടം ബാങ്കുകളുടെ മാത്രം പൂർണ ഉത്തരവാദിത്വത്തിലായിരിക്കും. ആധാർ ഉടമയ്ക്കും ഇതിൽ ഉത്തരവാദിത്വമുണ്ടായിരിക്കുന്നതല്ല.
ആധാർ കാർഡ് നഷ്ടമായവർക്ക് സൗജന്യമായി ഇ – ആധാർ
പ്രളയക്കെടുതിയിൽ ആധാർ കാർഡ് നഷ്ടമായവർക്ക് സൗജന്യമായി ഇ - ആധാർ നൽകാന്‍ എൻറോൾമെന്റ് കേന്ദ്രങ്ങൾക്ക് യുഐഡിഎഐ നിർദേശം നൽകി. പുതിയ കാർഡിന് പേരും ബയോമെട്രിക് വിവരങ്ങളും നൽകിയാൽ മതി. സെപ്റ്റംബർ 30 വരെ ഈ സേവനം ലഭ്യമാകും. ബാങ്ക്, പോസ്റ്റ് ഓഫിസ് ഉൾപ്പെടെ ആധാർ എൻറോൾമെന്റ് നടത്താവുന്ന എല്ലാ കേന്ദ്രങ്ങളിലും സൗകര്യം ഉറപ്പാക്കുന്നതാണ്.
ആധാർ പരസ്യപ്പെടുത്തരുത്
ആധാർ നമ്പർ സമൂഹമധ്യമങ്ങളിലോ ഇൻറർനെറ്റിലോ പരസ്യപ്പെടുത്തരുതെന്നും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ കർശന നിർദേശം നൽകിയിരുന്നു. ഇങ്ങനെ ചെയ്യുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും യുഐഡിഎഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
malayalam.goodreturns.in