ഭീകരരെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിലേക്കുള്ള വിമാനസർവീസുകളും റദ്ദാക്കി. അബുദാബിയിലെ എത്തിഹാദ് എയർവെയ്സ് ചൊവ്വാഴ്ച മുതൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ നിര്‍ത്തിയ്ക്കുന്നുവെന്നാണ് എത്തിഹാദ് എയര്‍വേയ്സ് വ്യക്തമാക്കിയിരിക്കുന്നത്.
ദോഹയിലേക്കും ദോഹയിൽ നിന്ന് തിരിച്ചും വിമാനസർവീസ് ഉണ്ടായിരിക്കില്ല. ദിവസവും നാലോളം സര്‍വീസുകളാണ് എത്തിഹാദിന് ദോഹയില്‍ നിന്നുള്ളത്. ചൊവ്വാഴ്ച പ്രാദേശിക സമയം 2.45നായിരിക്കും ദോഹയിലേക്കുള്ള അവസാന വിമാനമെന്ന് എത്തിഹാദ് വക്താവ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനായിരിക്കും ദോഹയില്‍ നിന്ന് അബുദാബിയിലേക്കുള്ള അവാസന സര്‍വീസ്.
ദുബായിൽനിന്ന് ദോഹയിലേക്കു സർവീസ് നടത്തുന്ന ഫ്ലൈ ദുബായിയും ചൊവ്വാഴ്ച മുതല്‍ സർവീസ് നിർത്തിവെയ്ക്കുമെന്ന് വ്യക്തമാക്കി. ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള അവസാന എമിറേറ്റ്സ് സര്‍വീസ് പുലര്‍ച്ചെ 2.30ന് ആയിരിക്കും സര്‍വീസ് നടത്തുക. ഖത്തർ എയർവെയ്സ് സൗദിയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവച്ചിട്ടുണ്ട്.
എത്തിഹാദിലും എമിറേറ്റ്സിലും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഇരുകമ്പനികളുടെ വക്താക്കള്‍ അറിയിച്ചു. എന്നാൽ വിമാനസര്‍വീസുകൾ നിർത്തിയത് മലയാളികളെ ഗുരുതരമായി ബാധിക്കുമെന്നാണ് സൂചന.
malayalam.goodreturns.in