കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സംസ്ഥാന - ജില്ലാ - സഹകരണ ബാങ്കുകളിലെ 5050 ജീവനക്കാരുടെ ജോലി നഷ്ട്ടപ്പെടാൻ സാധ്യത. കരാര്‍-താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ ഇത്രയും ജീവനക്കാർ അധികമാകുമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. മലയാളികൾക്ക് സന്തോഷ വാർത്ത...കേരളത്തിൽ സാമ്പത്തിക വിപ്ലവം, വരുന്നു കേരള ബാങ്ക്
ശാഖകളും ജീവനക്കാരും
മൂന്ന് മേഖലാ ഓഫീസുകളും 100 ശാഖകളുമാണ് എം.എസ്. ശ്രീറാം അദ്ധ്യക്ഷനായ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 703 ശാഖകളാണ് ഇതോടെ ഒഴിവാക്കേണ്ടി വരുന്നത്. 100 ശാഖകളിൽ ആകെ 1341 ജീവനക്കാരും മതിയാകും.
നിലവിലെ ജീവനക്കാർ
ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിലവിൽ 783 ശാഖകളും 6098 സ്ഥിരം ജീവനക്കാരുമാണുള്ളത്. സംസ്ഥാന സഹകരണ ബാങ്കിന് 20 ശാഖകളും 293 ജീവനക്കാരുമുണ്ട്. ഇവ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപീകരിക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ഇനി ആകെ 1341 ജീവനക്കാർ മതി. ഇതോടെ ആശങ്കയിലായിരിക്കുകയാണ് നിലവിലെ ജീവനക്കാർ.
സർക്കാർ നിലപാട്
ജീവനക്കാരെ ഒഴിവാക്കുന്നതോ ശാഖകള്‍ വെട്ടിക്കുറയ്ക്കുന്നതോ ആയ സമീപനം സര്‍ക്കാരിനില്ലെന്നും ഇത്തരം നിര്‍ദേശം കേരളത്തിന്റെ സാഹചര്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിന്റെ സ്വന്തം ബാങ്ക്
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാരിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യയുണ്ടെന്നാണ് സൂചന. കൂടാതെ സ്വകാര്യ ബാങ്കുകളും മറ്റും ഉയർന്ന സർവ്വീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ചാർജാകും ഈടാക്കുക.
ലക്ഷ്യം വളർച്ച
കേരള ബാങ്കിന്റെ പ്രധാന ലക്ഷ്യം സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി ഫണ്ട് ലഭ്യമാക്കുക എന്നതാണ്. ബാങ്ക് രൂപീകരിക്കുന്നതോടെ കേരളത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്താനാകും. കൂടുതൽ എൻആർഐ ഫണ്ട് സ്വരൂപിക്കുകയും ബാങ്കിന്റെ ലക്ഷ്യമാണ്.
എൻ.ആർ.ഐ നിക്ഷേപം
കേരളത്തിലെ ബാങ്കുകൾ 1.20 ലക്ഷം കോടി രൂപയുടെ എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇതിൽ 30% കേരളത്തിലെ പ്രഥമ ബാങ്കായ എസ്.ബി.ടിയിലാണ് ലഭിച്ചിരുന്നത്. എന്നാൽ എസ്.ബി.ടി - എസ്.ബി.ഐ ലയനം നടന്നതോടെ എസ്.ബി.ടിയുടെ പ്രാദേശികത നഷ്ട്ടപ്പെടുന്നുണ്ടെന്നും ഈ അവസരം കേരളാ ബാങ്കിന് പ്രയോജനപ്പെടുത്താനാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
പ്രാരംഭ മൂലധനം
50000 കോടിയാണ് കേരളാ ബാങ്കിന്റെ പ്രാരംഭ മൂലധനമായി കണക്കാക്കിയിരിക്കുന്നത്. വിവിധ ബാങ്കുകളിലുള്ള ഡിപ്പോസിറ്റ് ഫണ്ടുകളുടെ ഭാഗിക കൈമാറ്റമോ പരിവർത്തനമോ വഴിയാകും ഈ തുക കണ്ടെത്തുക.
വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ
കേരള ബാങ്കിന്റെ ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാകും. സിംഗിൽ മാനേജ്മെന്റ് സിസ്റ്റമായതിനാൽ വായ്പകളും മറ്റും വളരെ വേഗം അനുവദിച്ച് കിട്ടും.
പ്രധാന ഓഫീസ് തലസ്ഥാനത്ത്
തിരുവനന്തപുരത്താകും കേരള ബാങ്കിന്റെ പ്രധാന ഓഫീസ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് മേഖലാ ഓഫീസുകളും പ്രവർത്തിക്കും. കേരള ബാങ്ക് വരുന്നതോടെ ഗ്രാമീണമേഖലയിലെ ജില്ലാബാങ്ക് ശാഖകൾ ഒഴിവാക്കാനാണ് സാധ്യത.
ഭരണസമിതി
ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 അംഗ ഭരണസമിതിയാകും കേരള ബാങ്കിന് ഉണ്ടാകുക. ഇതിൽ ഒമ്പത് പ്രതിനിധികള്‍ പ്രാഥമിക ബാങ്കുകളില്‍ നിന്നാകും. 500 അംഗങ്ങളും 25 കോടി നിക്ഷേപവുമുള്ള മറ്റ് പ്രാഥമിക സംഘങ്ങളില്‍ നിന്ന് മൂന്നുപേര്‍ ഉണ്ടാകും. മൂന്ന് സര്‍ക്കാര്‍ നോമിനികളും. കൂടാതെ സംസ്ഥാന തലത്തില്‍ 15 അംഗ നോമിനേറ്റഡ് ഭരണസമിതിയും ഉണ്ടാകും.
വോട്ടവകാശം
500 അംഗങ്ങളുള്ള പ്രാഥമിക ബാങ്കുകള്‍ക്ക് മാത്രമാകും വോട്ടവകാശം. 25 കോടി വരെയുള്ള ഇടപാടുകള്‍ മേഖലാസമിതിക്ക് പരിഗണിക്കാവുന്നതാണ്.
malayalam.goodreturns.in