വൊഡാഫോൺ ഇന്ത്യയുമായുള്ള ലയനത്തിന് ഐഡിയ സെല്ലുലാർ ഓഹരി ഉടമകൾക്ക് അംഗീകാരം നൽകി. ഇന്നലെ നടന്ന ഓഹരിയുടമകളുടെ യോഗത്തിൽ 99 ശതമാനം ഓഹരി ഉടമകളും ലയന നടപടിയെ പിന്തുണച്ചു.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതിക്കായി ഇരു കമ്പനികളും സമീപിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി ടെലികോം വകുപ്പിന്റെ അന്തിമ അനുമതി കൂടിയാണ് ആവശ്യം. എൻസിഎൽടിയുടെ നിർദ്ദേശങ്ങൾക്ക് ശേഷമാണ് ഐഡിയ ഓഹരി ഉടമകളുടെ യോഗം വിളിച്ചു ചേർത്തത്.
ലയന നടപടികളിലുള്ള സങ്കീര്‍ണതകളെയും കാലതാമസത്തെയും തുടര്‍ന്ന് ലയനം പ്രഖ്യാപിച്ചിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും അതില്‍ നിന്നും പിന്‍മാറിയിരുന്നു.
എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷൻ സേവനദാതാക്കളായ ഭാരതി എയർടെല്ലും ടാറ്റാ ടെലി കമ്മ്യൂണിക്കേഷൻസും ഒരുമിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. ടാറ്റയുടെ 19 സർക്കിളുകളാണ് എയർടെൽ ഏറ്റെടുക്കുന്നത്. വോഡഫോണ്‍ ഇന്ത്യ-ഐഡിയ ലയനത്തോടെ ഒന്നാം സ്ഥാനത്തു നിന്ന് പുറത്താകുന്ന സാഹചര്യം മറികടക്കാനാണ് എയര്‍ടെല്ലിന്റെ തീരുമാനമെന്നാണ് വിലയിരുത്തൽ.
malayalam.goodreturns.in