കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരുന്ന ഫിനാൻഷ്യൽ റെസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആർഡിഐ) ബിൽ നീട്ടി വച്ചു. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ബിൽ നീട്ടി വച്ചത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ബജറ്റ് സെഷനിൽ സമർപ്പിക്കും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിൽ നിക്ഷേപകർക്കിടയിൽ വിവാദവും ഭീതിയും സൃഷ്ടിച്ചിരുന്നു. പാപ്പരാകുന്ന ധനകാര്യ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രത്യേക സംവിധാനം രൂപീകരിക്കുന്നതാണ് പുതിയ ബില്ലിലെ മുഖ്യ ശുപാർശ.
എന്നാൽ ഇത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ ഉയർന്നതോടെ എഫ്ആർഡിഐ ബിൽ നിക്ഷേപകരുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചിരുന്നു.
ബാങ്കുകൾ തകർന്നാൽ നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡിഐസിജിസി (ഡിപ്പോസിറ്റ് ഇൻഷുറൻസ് ആന്റിക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ) തിരിച്ചു നൽകുമെന്ന് ഉറപ്പുണ്ട്. ബിൽ പാസാക്കുന്നതോടെ ഡിഐസിജിസി ഇല്ലാതാകും. ∙നഷ്ടപരിഹാരം തീരുമാനിക്കുന്നത് ഫിനാൻഷ്യൽ റെസലൂഷൻ കോർപറേഷന്റെ അധികാര പരിധിയിൽ വരും. എന്നാൽ ധനകാര്യ സ്ഥാപനങ്ങളെയും നിക്ഷേപകരെയും പൂർണമായും സംരക്ഷിക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉറപ്പ്.
malayalam.goodreturns.in