ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) സര്‍ക്കാര്‍ ഒഴിവാക്കി. 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുകയില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് വ്യക്തമാക്കിയത്.
2,000 രൂപ വരെയുള്ള എല്ലാ ഡെബിറ്റ് കാർഡ്, ഭീം, യുപിഐ, ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം എന്നിവ വഴിയുള്ള ഇടപാടുകൾക്കാണ് പുതിയ നിയമം ബാധകമാകുക. 2018 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.
2,000 രൂപയിൽ താഴെയുള്ള എല്ലാ ഇടപാടുകൾക്കും ഉപഭോക്താവിനും വ്യാപാരിയ്ക്കും എംഡിആർ രൂപത്തിലുള്ള അധിക ബാധ്യത ഇനി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഖജനാവിന് 2,512 കോടി രൂപയുടെ ബാധ്യതയാണ് ഇതു മൂലം ഉണ്ടാകുന്നത്. എന്നാൽ ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിച്ചു വരികയാണെന്നും 2017 ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 2.18 ലക്ഷം കോടിയുടെ ഡിജിറ്റൽ ഇടപാടുകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
malayalam.goodreturns.in