ബിറ്റ്‌കോയിന്‍ എക്‌സ്ചഞ്ചുകളുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവെന്ന് കരുതുന്ന ചില അക്കൗണ്ടുകള്‍ ബാങ്കുകള്‍ സസ്പെൻഡ് ചെയ്തു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഇത്തരം അക്കൌണ്ടുകൾ മരവിപ്പിച്ചത്.
ചില അക്കൗണ്ടുകള്‍ക്ക് നിയന്ത്രണവും ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ സമർപ്പിക്കാനും ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളോട് ബാങ്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ബാങ്കുകൾ പരിധിയും നിശ്ചയിച്ചു കഴിഞ്ഞു. ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകളുടെ കറന്റ് അക്കൗണ്ട് ഇടപാടുകള്‍ ബാങ്കുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
സെബ്‌പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബിടിസിഎക്‌സ്ഇന്ത്യ തുടങ്ങി ഇന്ത്യയിലെ പ്രമുഖ പത്ത് എക്‌സ്‌ചേഞ്ചുകളിലെ ചില അക്കൗണ്ടുകളിലാണ് നടപടിയെടുത്തിരിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെങ്കിലും കനത്ത നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് ആര്‍ബിഐയും ധനകാര്യമന്ത്രാലയവും പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു.
malayalam.goodreturns.in