ബജറ്റിനെ തുടർന്ന് ഓഹരി വിപണിയിൽ കനത്ത ഇടിവ്. സെൻസെക്സ് 730 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 10,800 പോയിന്റ് താഴെയായി. ബജറ്റിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി നടത്തിയ ചില പ്രഖ്യാപനങ്ങളാണ് വിപണി തകർന്നടിയാൻ കാരണം.
ഒരു ലക്ഷത്തിന് മുകളിലുള്ള ദീർഘകാല മൂലധന നിക്ഷേപത്തിന് 10 ശതമാനം നികുതി ഈടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് വിപണിക്ക് തിരിച്ചടിയായി. ഇതു മൂലം വിപണിയിലേയ്ക്കുള്ള പണമൊഴുക്കിൽ കുറവുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ധനകമ്മി 3.3 ശതമാനം എത്തിയതും വിപണിയ്ക്ക് ദോഷം ചെയ്തു. ഇന്നലെ നിഫ്റ്റി 10.80 പോയിൻറ് അഥവാ 0.10 ശതമാനം നഷ്ടത്തിൽ 11,016.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെന്സെക്സ് 58.36 പോയിന്റ് ഇടിഞ്ഞ് 35,906.66 ലെത്തിയിരുന്നു.
നിഫ്റ്റിയിൽ ബാങ്ക്, ഓട്ടോ, എനർജി, ഫിനാൻസ് തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലാണ്. ഇന്നലെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിരുന്നു.
malayalam.goodreturns.in