ഇന്നലെ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ റോഡ് വികസനത്തിന് വകയിരുത്തിയത് 71,000 കോടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന് നീക്കി വച്ചിരിക്കുന്ന തുകയിൽ 16.39 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ദേശീയപാതകളുടെ നിർമ്മാണത്തിനാണ് സർക്കാർ കൂടുതൽ ഊന്നൽ നൽകുന്നത്. 2017 ഒക്ടോബറിൽ കാബിനറ്റ് അംഗീകാരം നൽകിയ ഭാരത് മാല പദ്ധതിക്കും ഈ തുക വിനിയോഗിക്കാം.
നിലവിൽ രാജ്യത്തിന്റെ മൊത്തം ദേശീയപാതാ ശൃംഖല 1,15,435 കിലോമീറ്ററാണ്. രണ്ടു വർഷത്തിനുള്ളിൽ ഇത് 2,00,000 കിലോമീറ്ററിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2013-14ൽ ദേശീയപാത നെറ്റ്‍വർക്ക് വെറും 96,000 കിലോമീറ്ററായിരുന്നു.
ഗ്രാമീണ സമ്പദ്ഘടന, കൃഷി, അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യം വച്ചുള്ള ബജറ്റായിരുന്നു ഇത്തവണത്തേതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കൂടാതെ കാർഷിക മേഖലയിലെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in