രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവരിൽ നിന്ന് ആദായനികുതി പിടിക്കാനൊരുങ്ങി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി). ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുന്നതായി കണ്ടെത്തിയ ഒരു ലക്ഷത്തിലധികം പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു.
നികുതി അടയ്ക്കാതെ വരുമാനത്തിൽനിന്ന് ഒരു തുക ഡിജിറ്റൽ കറൻസികളിൽ നിക്ഷേപിച്ചവർക്കാണ് നോട്ടീസെന്ന് സിബിഡിടി ചെർമാൻ സുശീൽ ചന്ദ്ര അറിയിച്ചു. കേന്ദ്ര ബജറ്റിൽ ക്രിപ്റ്റോ കറന്‍സിയുടെ വിനിമയവും ഇടപാടും തടയുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞിരുന്നു. ക്രിപ്റ്റോ കറന്‍സി നിയമപരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിറ്റ്കോയിന് എക്സ്ചഞ്ചുകളുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഇടപാടുകള്‍ നടന്നുവെന്ന് കരുതുന്ന ചില അക്കൗണ്ടുകള്‍ ബാങ്കുകള്‍ അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഇത്തരം അക്കൌണ്ടുകൾ മരവിപ്പിച്ചത്.
കൂടാതെ ഡിസംബറിൽ ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തിയിരുന്ന എക്സ്ചേഞ്ചുകളിൽ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
malayalam.goodreturns.in