എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) 2017 -18 സാമ്പത്തിക വർഷത്തെ പ്രോവിഡൻറ് ഫണ്ട് പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വിവരം. പലിശ നിരക്ക് 8.65 ശതമാനത്തിൽ തന്നെ നിലനിർത്തിയേക്കാനാണ് സാധ്യത.
ഫെബ്രുവരി 21ന് നടക്കുന്ന ട്രസ്റ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. നടപ്പുസാമ്പത്തികവർഷത്തിലും പലിശനിരക്ക് 8.65 ശതമാനത്തിൽ നിലനിർത്തുന്നതിനായി 2886 കോടി രൂപയുടെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്) ഇ.പി.എഫ്.ഒ വിറ്റഴിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് പലിശ നിരക്ക് 8.65 ശതമാനത്തിലേക്ക് കുറച്ചത്. 2015 -16 സാമ്പത്തിക വർഷത്തിലിത് 8.8 ശതമാനമായിരുന്നു. ബാങ്ക് നിക്ഷേപം, പിപിഎഫ് തുടങ്ങിയവയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്ന സാഹചര്യത്തിൽ ഇപിഎഫ് പലിശ നിരക്കിൽ മാറ്റം വരുത്താത്തത് ഏറെ ആശ്വാസകരമാണ്.
തൊഴിലുടമയും തൊഴിലാളിയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഇപിഎഫിലേക്ക് സംഭാവന ചെയ്യുന്നത്. പിഎഫിലേയ്ക്ക് നിങ്ങളുടെ ശമ്പളത്തിന്റെ 12 ശതമാനത്തിൽ കൂടുതൽ നിക്ഷേപിക്കാനും സാധിക്കും. ഇതിന് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് അഥവാ വിപിഎഫ് എന്നാണ് വിളിക്കുന്നത്.
malayalam.goodreturns.in