പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദി 11400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെ 389.95 കോടിയുടെ മറ്റൊരു ബാങ്ക് തട്ടിപ്പ് പുറത്തായി. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ ആണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറി 389.95 കോടിയുടെ തട്ടിപ്പാണ് ഓറിയന്റൽ ബാങ്കിൽ നടത്തിയിരിക്കുന്നത്.
തട്ടിപ്പ് നടന്നത്
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ 2007-12 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നതെന്ന് സിബിഐക്ക് ലഭിച്ചിരിക്കുന്ന പരാതിയിൽ പറയുന്നു. ആറു മാസം മുമ്പാണ് ബാങ്ക് ജ്വല്ലറിക്കെതിരെ പരാതി നല്‍കിയത്.
389.95 കോടി വായ്പ
2007-12 കാലഘട്ടത്തിലാണ് ഇവരുടെ കമ്പനി ബാങ്കില്‍ നിന്ന് 389.95 കോടി രൂപ വായ്പയെടുത്തത്. ആഭരണ ഇടപാടുകള്‍ നടത്തുന്നതിനായി ഇവരുടെ കമ്പനി ബാങ്കിന്റെ കത്തുകളും വ്യാജ ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.
ആഭരണ കയറ്റുമതി സ്ഥാപനം
ആഭരണ നിര്‍മ്മാണവും സ്വര്‍ണ്ണം, വജ്രം, വെള്ളി എന്നിവ കയറ്റുമതി നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍. ജ്വല്ലറി ഡയറക്ടര്‍മാരായ സഭ്യാ സേത്, റീതാ സേത്, കൃഷ്ണ കുമാര്‍ സിങ്, രവി സിങ് എന്നിവര്‍ക്കെതിരെയും സിബിഐ കേസ് എടുത്തിട്ടുണ്ട്.
പിഎൻബി തട്ടിപ്പ്
ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്നത്. വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11400 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയിരിക്കുന്നത്. നീരവ് മോദി ഇന്ത്യയിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് നാടുവിട്ടിരിക്കുകയാണ്.
malayalam.goodreturns.in