ഓഹരി വിറ്റഴിക്കലിലൂടെ എയർ ഇന്ത്യയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലും എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം കൂട്ടി നൽകാൻ ഒരുങ്ങുന്നു. നൂറുകണക്കിന് ജീവനക്കാർക്കാണ് കമ്പനി ഉയർന്ന ശമ്പള വർദ്ധനവ് നൽകുന്നത്.
പൈലറ്റുമാരുടെ ശമ്പളം
നൂറോളം പൈലറ്റുമാരുടെ ശമ്പളമാണ് എയർ ഇന്ത്യ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 12 ലക്ഷം രൂപ വരെയാണ് ഇവരുടെ ശമ്പള വർദ്ധനവ്.
വർദ്ധനവ് 10 വർഷത്തിന് ശേഷം
എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ നടപടികൾ സർക്കാർ ആരംഭിച്ചിട്ടും ശമ്പള വർദ്ധനവ് നൽകിയത് സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ എട്ട് മുതൽ 10 വർഷമായി ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ചിട്ടില്ലെന്നും അതിനാലാണ് ഇപ്പോൾ ശമ്പള വർദ്ധനവ് നൽകിയതെന്നുമാണ് ചില ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
നാഷണൽ സ്മോൾ സേവിംഗ്സ് ഫണ്ട്
എയർ ഇന്ത്യയുടെ രണ്ട് വിവിഐപി വിമാനങ്ങളിൽ ചില പരിഷ്കാരങ്ങൾ നടത്താൻ നാഷണൽ സ്മോൾ സേവിംഗ്സ് ഫണ്ടുകളിൽ നിന്ന് പണം പിൻവലിച്ചു എന്ന് വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ശമ്പളവർദ്ധനവ് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വന്നത്.
എയർ ഇന്ത്യ വിവിഐപി സർവ്വീസ്
വിദേശ രാജ്യങ്ങളിലേക്ക് വിവിഐപികള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്ത ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി രൂപയാണ്. പ്രധാനമന്ത്രി, രാഷ്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവര്‍ നടത്തിയ വിദേശ യാത്രകളുടെ നിരക്കുകളാണിത്.
കടബാധ്യത
50,000 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയ്ക്ക് നിലവിൽ ഉള്ളത്. കഴിഞ്ഞ വർഷമാണ് എയർ ഇന്ത്യ സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ചത്.
malayalam.goodreturns.in