പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിന് പിന്നാലെ വീണ്ടും ബാങ്ക് തട്ടിപ്പ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മുൻ നിർത്തി 14 ബാങ്കുകളിൽ നിന്നായി ചെന്നൈ ജൂവലറി ഉടമ വെട്ടിച്ചത് 824 കോടി രൂപയാണ്.
കനിഷ്ക് ഗോൾഡ്
ചെന്നൈയിലെ കനിഷ്ക് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ജൂവലറിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ജൂവലറി ഡയറക്ടർമാരായ ഭുപേഷ് കുമാർ ജയിൻ, അദ്ദേഹത്തിന്റെ ഭാര്യ നീറ്റാ ജെയിൻ എന്നിവർ രാജ്യം വിട്ടുപോയതായാണ് വിവരം.
തട്ടിപ്പ് 2008 മുതൽ
2008 മുതലാണ് ജൂവലറിയുടെ പേരിൽ വിവിധ ബാങ്കുകളിൽ നിന്ന് ലോൺ എടുത്ത് തുടങ്ങിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു. 10 വർഷം 824 കോടി രൂപയാണ് ഇവർ ഇത്തരത്തിൽ തട്ടിച്ചത്.
എസ്ബിഐയുടെ പരാതി
ഈ വർഷം ജനുവരിയിലാണ് എസ്ബിഐ ജൂവലറിക്കെതിരെ പരാതി നൽകിയത്. സിബിഐ കനിഷ്ക് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഇന്നലെ എഫ്ഐആർ ഫയൽ ചെയ്തു. ഡയറക്ടർമാർക്കും ഓഡിറ്റർമാക്കും മറ്റ് ചിലർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പ തുക
- എസ്ബിഐ: 240 കോടി
- പിഎൻബി: 128 കോടി
- ബാങ്ക് ഓഫ് ഇന്ത്യ: 46 കോടി
- ഐഡിബിഐ: 49 കോടി
- സിൻഡിക്കേറ്റ് ബാങ്ക്: 54 കോടി
- യൂണിയൻ ബാങ്ക്: 53 കോടി
- യൂക്കോ ബാങ്ക്: 45 കോടി
- സെൻട്രൽ ബാങ്ക്: 22 കോടി
- കോർപ്പറേഷൻ ബാങ്ക്: 23 കോടി
- ബാങ്ക് ഓഫ് ബറോഡ: 32 കോടി
- തമിഴ്നാട് മെർക്കൻഡൈൽ ബാങ്ക്: 27 കോടി
- എച്ച്ഡിഎഫ്സി: 27 കോടി
- ഐസിഐസിഐ ബാങ്ക്: 27 കോടി
- ആന്ധ്രാ ബാങ്ക്: 32 കോടി
ഓറിയന്റല്‍ ബാങ്ക് തട്ടിപ്പ്
അടുത്തിടെ പുറത്തു വന്ന മറ്റൊരു തട്ടിപ്പാണ് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സില്‍ നടന്ന തട്ടിപ്പ്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറി 389.95 കോടിയുടെ തട്ടിപ്പാണ് ഓറിയന്റൽ ബാങ്കിൽ നടത്തിയിരിക്കുന്നത്.
പിഎൻബി തട്ടിപ്പ്
ഇന്ത്യൻ ബാങ്കിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്നത്. വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11400 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയിരിക്കുന്നത്. നീരവ് മോദി ഇന്ത്യയിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് നാടുവിട്ടിരിക്കുകയാണ്.
malayalam.goodreturns.in