പ്രമുഖ ഐടി കമ്പനിയായ കൊഗ്നിസന്റിനോട് 420 കോടി രൂപ രണ്ട് ദിവസത്തിനകം അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നികുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നുള്ള ആദായ നികുതി തർക്കവുമായി ബന്ധപ്പെട്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഈ തുക അടയ്ക്കുന്നതിന് വേണ്ടി മുംബയിലെ ജെ.പി മോർഗനിലുള്ള കമ്പനിയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, ബാങ്കിന്റെ മറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചത് അതുപോലെ തന്നെ തുടരും.
ഉത്തരവ് പാലിക്കുകയും ശേഷിക്കുന്ന തുകയ്ക്കുള്ള ബാങ്ക് ഗാരന്റി കെട്ടിവയ്ക്കുകയും ചെയ്യുതയാണെങ്കിൽ ആദായ നികുതി വകുപ്പിന്റെ നടപടികളിൽ ഇടക്കാല സ്റ്റേ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് അടയ്ക്കുന്ന കാര്യത്തിലാണ് കൊഗ്നിസന്റ് വീഴ്ച്ച വരുത്തിയത്. ഇതിനെ തുടർന്നാണ് ആദായ നികുതി വകുപ്പിന്റെ നടപടി. 2500 കോടി രൂപയാണ് നികുതി ഇനത്തിൽ കമ്പനി അടയ്ക്കാനുള്ളതെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്.
malayalam.goodreturns.in