രാജ്യത്ത് നോട്ട് ക്ഷാമം വീണ്ടും രൂക്ഷമാകുന്നു. മിക്ക സംസ്ഥാനങ്ങളിലെയും എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞു കിടക്കുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം കൂടുതൽ രൂക്ഷമായിരിക്കുന്നത്.
2016 നവംബറിലെ നോട്ട് നിരോധനം
2016 നവംബറിൽ നോട്ട് നിരോധിച്ചപ്പോഴുള്ളതു പോലെയാണ് ഇപ്പോൾ എടിഎമ്മുകളുടെ അവസ്ഥ എന്നാണ് ഡൽഹിയിലുള്ള പലരും ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. എങ്ങും നീണ്ട ക്യൂവും കാശില്ലാത്ത എടിഎമ്മുകളും മാത്രമാണുള്ളതത്രേ.
മൂന്ന് ദിവസത്തിനുള്ളിൽ പരിഹാരം
ഹൈദരാബാദിൽ ഇന്നലെ മുതൽ പണം പിൻവലിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വാർത്താ ഏജൻസിയായ ANIയുടെ റിപ്പോർട്ട്. വാരാണസിയിൽ നിന്നും സമാനമായ റിപ്പോർട്ടുകളുണ്ട്. എന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ പ്രശ്നമില്ല
കേരളത്തിൽ ഇതുവരെയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിട്ടില്ല. എടിഎമ്മുകളില്‍ പണമില്ലാത്ത സ്ഥിതി വിലയിരുത്താന്‍ ധനമന്ത്രാലയം റിസര്‍വ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2000 രൂപ നോട്ടുകൾ അപ്രത്യക്ഷമായി
നോട്ട് അസാധുവാക്കുന്നതിന് മുമ്പ് 15 ലക്ഷം കോടി നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. അതിനുശേഷം 16.5 ലക്ഷം കോടിയായി നോട്ടുകളുടെ പ്രചാരമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. എന്നാൽ 2000 രൂപയുടെ നോട്ടുകള്‍ അപ്രത്യക്ഷമായതായും ചൗഹാന്‍ ആരോപിച്ചു.
malayalam.goodreturns.in