ഓൺലൈൻ ഫുഡ് ഓർഡിംഗ്, വിതരണ കമ്പനിയായ സ്വിഗി വഴി മരുന്നുകളും ലഭിക്കുമെന്ന് റിപ്പോർട്ട്. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ഭക്ഷണത്തിന് പുറമേ മരുന്ന്, പലചരക്ക് സാധനങ്ങൾ തുടങ്ങിവയും ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സ്ഥലത്തെത്തിക്കാനാണ് തയ്യാറെടുക്കുന്നത്.
ആസ്ഥാനം ബംഗളൂരു
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ 30,000-ത്തിലധികം ജീവനക്കാരാണുള്ളത്. എന്നാൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് സ്വിഗി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.
എതിരാളി സൊമാറ്റോ
ഇന്ത്യയിലെ 35,000ഓളം റെസ്റ്റോറന്റുകളിൽ നിന്നായി പ്രതിമാസം 7 മില്യൺ ഓർഡറുകളാണ് സ്വിഗി കൈകാര്യം ചെയ്യുന്നത്. സ്വിഗിയുടെ പ്രധാന എതിരാളിയായ സൊമാറ്റോ ഇന്ത്യയിലെയും യുഎഇയിലെയും വിപണികളിൽ നിന്നായി കഴിഞ്ഞ മാസം 5.5 മില്യൺ ഓർഡറുകൾ മാത്രമേ നേടിയിട്ടുള്ളൂ.
ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം മാസം കോയമ്പത്തൂരിലും കൊച്ചിയിലും സ്വിഗി ഫുഡ് ഡെലിവറി ആരംഭിച്ചിരുന്നു. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് സ്വിഗിയുടെ ഏറ്റവും ശക്തമായ വിപണികൾ. സുഹൃത്തുക്കളായ നന്ദൻ റെഡ്ഡിയും ശ്രീഹർഷയും മറ്റൊരു സുഹൃത്തായ രാഹുൽ ജെമിനിയും ചേർന്ന് 2014 ഓഗസ്റ്റിൽ ബെംഗളൂരുവിലാണ് സ്വിഗി പ്രവർത്തനം ആരംഭിച്ചത്.
malayalam.goodreturns.in