മൊബൈല്‍ സിം ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാറിന് പകരം ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ് തുടങ്ങിയവയിൽ ഏതെങ്കിലും സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ജനങ്ങൾ ആശയക്കുഴപ്പത്തിൽ
മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിര്‍ദേശം വന്നതിനു ശേഷം നിരവധി ആശയക്കുഴപ്പങ്ങൾ പൊതുജനങ്ങൾക്ക് ഇടയിൽ ഉടലെടുത്തിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
സുപ്രീംകോടതി നിർദ്ദേശം
മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്ന തീരുമാനം അന്തിമമാകുന്നതു വരെ സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നു.
വിദേശികൾക്കും പ്രവാസികൾക്കും ആശ്വാസം
ആധാര്‍ കാര്‍ഡ് ഇല്ലാത്ത പ്രവാസികള്‍ക്കും രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന വിദേശികള്‍ക്കും പുതിയ തീരുമാനം ആശ്വാസമാകും. കാരണം ആധാർ ഇല്ലാത്തതിന്റെ പേരിൽ സിം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരിലേറെയും പ്രവാസികളും വിദേശികളുമാണ്.
സിം റദ്ദാക്കില്ല
രാജ്യസുരക്ഷ മുൻനിർത്തിയായിരുന്നു മുമ്പ് ടെലികോം സേവനദാതാക്കളുടെ സിം ലഭിക്കാൻ ആധാർ വേണമെന്ന് കേന്ദ്രം നിർബന്ധം പിടിച്ചിരുന്നത്. ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ നിലവിലെ എല്ലാ സിമ്മുകളും റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. 2018 മാർച്ച് 31നകം രാജ്യത്തെ എല്ലാം മൊബൈൽ സിമ്മുകളും ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് ടെലികോം മന്ത്രാലയം ഉത്തരവിട്ടിരുന്നത്. എന്നാൽ ആധാർ കേസുകൾ കോടതിയിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
വ്യാപക പ്രതിഷേധം
മൊബൈൽ സിം ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം നടക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾ തന്നെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. തന്‍റെ ഫോൺ ഒരിയ്ക്കലും ആധാറുമായി ലിങ്ക് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
malayalam.goodreturns.in