കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നുവെന്ന് റിസർവ് ബാങ്ക്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് രാജ്യത്തെ ബാങ്ക് തട്ടിപ്പുകളെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്നു വിവരങ്ങൾ ആർബിഐ പുറത്ത് വിട്ടത്.
2013 മുതൽ 2018 വരെയുള്ള വർഷങ്ങളിലെ തട്ടിപ്പ് കേസുകളുടെ വിവരങ്ങളാണ് ആർബിഐ പുറത്ത് വിട്ടിരിക്കുന്നത്. 2013- 14 സാമ്പത്തിക വർഷത്തിൽ 4,306 കേസുകൾ ശ്രദ്ധയിൽപെട്ടു. ആകെ നഷ്ടം 10,170 കോടി.
2014-15ൽ കേസുകളുടെ എണ്ണം 4,639 ആയി. 2015-16ൽ ഇത് 4,693 ആയും 2016-17ൽ 5,076 ആയും വർദ്ധിച്ചുവെന്നാണ് വിവരം. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് ഒന്ന് വരെയുള്ള കേസുകളുടെ എണ്ണം 5,152 ആണ്. ഏകദേശം 1,00,718 കോടി രൂപയാണ് അഞ്ച് വർഷത്തിനുള്ളിൽ ബാങ്ക് തട്ടിപ്പുകളിലുടെ നഷ്ടമായത്.
കൂടുതൽ ബാങ്ക് തട്ടിപ്പ് കേസുകൾ പരിശോധിച്ച് വരികയാണെന്നും ഉചിതമായ നടപടി ഉണ്ടാകുമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ പുറത്തു വന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായിരുന്നു പഞ്ചാബ് നാഷണൽ ബാങ്കിൽ വജ്ര വ്യാപാരി നീരവ് മോദി നടത്തിയ തട്ടിപ്പ്. അതിന് ശേഷം നിരവധി തട്ടിപ്പു വിവരങ്ങൾ പുറത്തു വന്നിരുന്നു.
malayalam.goodreturns.in