ഇടപാടുകൾക്ക് സൗകര്യപ്രദമായ 500, 200, 100 രൂപ നോട്ടുകളുടെ അച്ചടി വർദ്ധിപ്പിക്കാൻ നീക്കം. വര്‍ദ്ധിച്ച ആവശ്യകത പരിഗണിച്ച് ഇനി മുതല്‍ ദിനംപ്രതി 3000 കോടിയുടെ 500 രൂപ നോട്ടുകള്‍ അച്ചടിക്കുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു.
85 ശതമാനം എടിഎമ്മുകൾ പ്രവർത്തനനിരതം
കഴിഞ്ഞ ആഴ്ച രാജ്യത്തെ നാണയപ്പെരുപ്പം അവലോകനം ചെയ്തപ്പോൾ എടിഎമ്മുകളിൽ 85 ശതമാനവും പ്രവർത്തനനിരതമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എടിഎം പ്രതിസന്ധി രൂക്ഷമായി തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2000 രൂപ നോട്ടുകൾ അച്ചടിക്കില്ല
രാജ്യത്ത് ഏഴ് കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ സജ്ജമാണ്. അതിനാല്‍ പുതിയ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കേണ്ട കാര്യമില്ലന്നും സാമ്പത്തിക കാര്യ സെക്രട്ടറി അറിയിച്ചു.
ആവശ്യം 500 രൂപ നോട്ട്
500 രൂപ നോട്ടുകളുടെ ആവശ്യകത വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനാലാണ് അവ കൂടുതലായി അച്ചടിക്കാന്‍ തീരുമാനിച്ചതെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു. 500, 200, 100 രൂപ നോട്ടുകളാണ് ആളുകൾ ദൈനംദിന പണമിടപാടുകള്‍ക്കായി കൂടുതലും ഉപയോഗിക്കുന്നത്.
നോട്ട് ക്ഷാമം
കഴിഞ്ഞ മാസം കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നോട്ട് ക്ഷാമം രൂക്ഷമായതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ കേരളത്തിൽ ഇതുവരെ ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിട്ടില്ല.
സുരക്ഷ
നോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കള്ളനോട്ട് അച്ചടി ഇല്ലാതാക്കുന്നതിനുമായി നടപടികൾ ശക്തമാക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ രണ്ടര വർഷമായി രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള കള്ളനോട്ടുകളുടെ എണ്ണത്തിൽ വളരെ കുറവുണ്ട്.
malayalam.goodreturns.in