ഓണ്‍ലൈന്‍ കച്ചവട രംഗത്തെ ഭീമന്മാരായ വാള്‍മാര്‍ട്ട് ഇന്ത്യൻ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കി. ഫ്ലിപ്കാര്‍ട്ടിന്റെ 70 ശതമാനം ഓഹരികളാണ് വാൾമാർട്ട് സ്വന്തമാക്കിയിരിക്കുന്നത്.
സോഫ്റ്റ് ബാങ്കി സി.ഇ.ഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ) മസൗയോഷി സൺ ഇക്കാര്യം സ്ഥിരീകരിച്ചു. ഏറ്റെടുക്കലിന് മുമ്പ് ഫ്ലിപ്കാർട്ടിന്റെ ഏറ്റവും വലിയ നിക്ഷേപകനായിരുന്നു സോഫ്റ്റ് ബാങ്ക്. ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ 23 ശതമാനം ഓഹരികളാണ് സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. സോഫ്റ്റ് ബാങ്കിന്റെ ക്വാർട്ടേർലി ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് സൺ ഇക്കാര്യം വ്യക്തമാക്കിയത്.
ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷനും, ടൈഗർ ഗ്ലോബൽ മാനേജ്മെന്റും ഫ്ലിപ്കാർട്ടിലെ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് ഏറ്റെടുക്കൽ കരാറാണ് വാൾമാർട്ടും ഫ്ലിപ്കാർട്ടും ഒരുമിച്ചതിലൂടെ നടന്നിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണ്‍ ഡോട് കോമുമായുള്ള പോരാട്ടത്തില്‍ ഫ്ലിപാകാര്‍ട്ടിനു കൂടുതല്‍ കരുത്തു പകരുന്നതാണ് വാള്‍മാര്‍ട്ടിന്റെ പങ്കാളിത്തം. ഫ്‌ളിപ്കാര്‍ട്ടിന് കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഇത് ഉപകരിക്കും. വാള്‍മാര്‍ട്ടിന് ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും ഇതോടെ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
malayalam.goodreturns.in