ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ കമ്പനിയില്‍ നിന്ന് വിരമിക്കുന്നു. കമ്പനി അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബന്‍സാല്‍ തന്റെ രാജി സന്നദ്ധത അറിയിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
10 വർഷത്തെ എന്റെ ജോലി കഴിഞ്ഞു, ഇത് കൈമാറാന്‍ സമയമായിരിക്കുന്നു എന്നാണ് ബന്‍സാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. ഇന്ത്യന്‍ വിപണിയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫിളിപ്കാര്‍ട്ടിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സച്ചിൻ - ബിന്നി കൂട്ടുകെട്ട്
ഫ്ലിപ്പ്കാർട്ട് സിഇഒ കൂടിയായ ബിന്നി ബന്‍സാലുമായി ചേർന്നാണ് സച്ചിന്‍ ബന്‍സാല്‍ ഫ്ലിപ്കാർട്ട് തുടങ്ങിയത്. ഫ്ലിപ്പിന്‍റെ 10 അംഗ ബോർഡിലെ അംഗങ്ങള്‍ കൂടിയാണ് ഇരുവരും. ബിന്നി ബന്‍സാല്‍ പക്ഷേ, കമ്പനിയില്‍ തുടരുമെന്നാണ് അറിയുന്നത്. കല്യാണ്‍ കൃഷ്ണമൂർത്തിയാണ് മറ്റൊരു സിഇഒ.
ഫ്ലാറ്റ് മുറിയിൽ നിന്ന് തുടക്കം
ആമസോണില്‍ ജീവനക്കാരായിരുന്ന സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് ബംഗളൂരുവിലെ ഒരു ഫ്ലാറ്റ് മുറിയില്‍ 2007 ഒക്ടോബറില്‍ തുടങ്ങിയ സംരംഭമാണ് ഫ്‌ളിപ്കാര്‍ട്ട്. പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയുമായിട്ടായിരുന്നു തുടക്കം. പിന്നീട് ഇന്ന് കാണുന്ന തരത്തിൽ കമ്പനി വിപുലീകരിക്കുകയായിരുന്നു.
ഓഹരികൾ
സച്ചിന് 5.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഫ്‌ളിപ്പ്കാര്‍ട്ടിലുള്ളത്. ഇത് പൂര്‍ണമായി വിറ്റൊഴിയും. അതുവഴി 100 കോടി ഡോളറിലേറെ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പദവി ഒഴിഞ്ഞാലും അദ്ദേഹം കമ്പനിയില്‍ തുടരുമെന്ന സൂചനകളുമുണ്ട്.
പുതിയ സ്റ്റാർട്ട് അപ്
ഫ്‌ളിപ്കാര്‍ട്ട് വിട്ടാൽ അദ്ദേഹം പുതിയ സ്റ്റാര്‍ട്ട്അപ്പ് സംരംഭം തുടങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോള്‍ തന്നെ പല സ്റ്റാര്‍ട്ട്അപ്പുകളുടെയും ഉപദേശക സ്ഥാനത്ത് നിൽക്കുന്ന വ്യക്തിയാണ് സച്ചിൻ ബൻസാൽ.
malayalam.goodreturns.in