എയർ ഇന്ത്യയ്ക്ക് ആശ്വാസം. 2018 മാർച്ച്-ഏപ്രിൽ കാലയളവിൽ വരുമാനത്തിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് സിംഗ് ഖരോള വ്യക്തമാക്കി. കടക്കെണിയിൽ അകപ്പെട്ടിരുന്ന എയർ ഇന്ത്യയ്ക്ക് ഇത് ആശ്വാസം തന്നെയാണ്.
റൂട്ട് വിലയിരുത്തൽ, ഓരോ വിമാനത്തിന്റെയും പറക്കൽ സമയം ഉയർത്തൽ, കൂടുതൽ സർവീസുകൾ എന്നിവയാണ് വരുമാനം ഉയർത്താൻ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര-അന്താരാഷ്ട്ര പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു വരുന്നതെന്നും ഖരോള കൂട്ടിച്ചേർത്തു.
മാർച്ച്-ഏപ്രിൽ കാലഘട്ടത്തിൽ എയർ ഇന്ത്യയുടെ വരുമാനം 20 ശതമാനം ഉയർന്ന് 3,000 കോടി രൂപയായി. എന്നിരുന്നാലും ചെലവ് കുറയ്ക്കാൻ കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ വരുമാനത്തിലുണ്ടായ വർദ്ധനവ് അൽപ്പം പ്രതീക്ഷ നല്കുന്ന കാര്യമാണ്.
വരുമാനത്തിന്റെ 70 ശതമാനവും നേടിയിട്ടുള്ളത് അന്താരാഷ്ട്ര സർവീസുകളിൽ നിന്നാണ്. ടെൽ അവീവ് പോലുള്ള സ്ഥലങ്ങളിലേക്ക് തുടങ്ങിയ പുതിയ സർവീസുകൾ മികച്ച വരുമാനം നേടുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണക്കനുസരിച്ച് മാർക്കറ്റ് വിഹിതത്തിന്റെ 13.4 ശതമാനമാണ് എയർ ഇന്ത്യക്കുള്ളത്. ആഭ്യന്തര വിപണിയിലും പ്രവർത്തന ലാഭം നേടുന്നതിന് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിട്ടുണ്ട്.
malayalam.goodreturns.in