2018ൽ ഇന്ത്യ യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥയായി മാറുമെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള സാമ്പത്തിക കാര്യ കൺസൾട്ടൻസി സ്ഥാപനം. അടുത്ത 15 വർഷത്തിനുള്ളിൽ ആദ്യ പത്ത് സമ്പദ്‍വ്യവസ്ഥകൾക്കുള്ളിൽ ഇന്ത്യ എത്തുമെന്നും മറ്റ് ചില പഠനങ്ങൾ നേരത്തേ തന്നെ പ്രസ്താവന നടത്തിയിരുന്നു.
വളർച്ചയെ ബാധിച്ച ഘടകങ്ങൾ
നോട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കലും ഇന്ത്യയുടെ വളർച്ചയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും കൺസൾട്ടൻസിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ഡഗ്ലസ് മക് വില്യം വ്യക്തമാക്കി. എന്നാൽ ഊർജ്ജം, സാങ്കേതിക വിദ്യ എന്നീ മേഖലകളാകും മുന്നോട്ടുള്ള വളർച്ചയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ.
ചൈന അമേരിക്കയെ പിന്നിലാക്കും
2032 ആകുമ്പോഴേക്കും ചൈന അമേരിക്കയെ പിന്നിലാക്കി ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വർഷം അമേരിക്ക മികച്ച പ്രകടനം തന്നെ കാഴ്ച്ച വയ്ക്കും.
ബ്രിട്ടൻ മുന്നേറും
അടുത്ത രണ്ട് വർഷം കൂടി ബ്രിട്ടൻ ഫ്രാൻസിനു പിന്നിലായിരിക്കുമെന്നും എന്നാൽ 2020 ആകുമ്പോഴേയ്ക്കും ഫ്രാൻസിനെ പിന്നിലാക്കി ബ്രിട്ടൻ മുന്നേറുമെന്നും കൺസൾട്ടൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
റഷ്യ താഴേയ്ക്ക്
റഷ്യ 2032 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ പട്ടികയിൽ 17-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് പഠന റിപ്പോർട്ട്. നിലവിൽ പതിനൊന്നാം സ്ഥാനമാണ് റഷ്യയ്ക്കുള്ളത്. എണ്ണവില കുറഞ്ഞതും ഊർജ്ജ മേഖലയെ രാജ്യം അമിതമായ ആശ്രയിക്കുന്നതുമാണ് സമ്പദ്വ്യവസ്ഥയിൽ പിന്നാക്കം പോകാൻ കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
malayalam.goodreturns.in