റിസർവ് ബാങ്കിന്റെ ആദ്യ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) സുധ ബാലകൃഷ്ണനെ നിയമിച്ചു. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു ഇവർ. മെയ് 15 മുതൽക്കാണ് ഇവരെ നിയമിച്ചരിക്കുന്നത്.
മൂന്ന് വർഷത്തേക്കാണ് നിയമനം. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായിരിക്കും സുധ. ഇതോടെ ആർബിഐയുടെ 12-ാമത് എക്സിക്യുട്ടീവ് ഡയറക്ടർ ആയാണ് സുധ ബാലകൃഷ്ണൻ സ്ഥാനമേൽക്കുന്നത്. മാസം രണ്ട് ലക്ഷം രൂപയും താമസ സൗകര്യവും അല്ലെങ്കിൽ താമസ സൗകര്യമില്ലാതെ മാസം 4 ലക്ഷം രൂപയാണ് ആർബിഐ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ആർബിഐയുടെ ബാലൻസ് ഷീറ്റ്, സർക്കാരിനുള്ള ലാഭവിഹിതം തുടങ്ങിയ കാര്യങ്ങളുടെ ചുമതല ഇനി മുതൽ സുധ ബാലകൃഷ്ണനായിരിക്കും. ബാങ്കുകളിൽ വൻതോതിൽ വായ്പ തട്ടിപ്പുകൾ അരങ്ങേറുന്ന സാഹചര്യത്തിൽ സിഎഫ്ഒ നിയമനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
റിസർവ് ബാങ്കിന്റെ ചരിത്രത്തിലെ തന്നെ ഘടനാപരമായ വലിയ അഴിച്ചു പണിയായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. 2017 മെയ് മുതൽ ആർബിഐ സിഎഫ്ഒ സ്ഥാനത്തേയ്ക്ക് ആളെ തിരഞ്ഞു വരികയായിരുന്നു. ഒരു വിദേശ ബാങ്കിന്റെ ഉയർന്ന ഉദ്യോഗസ്ഥനെയാണ് ആദ്യം തീരുമാനിച്ചതെങ്കിലും വേതന കാര്യത്തിലെ വിയോജിപ്പ് മൂലം അദ്ദേഹം സ്ഥാനം ഏറ്റെടുത്തില്ല. 2017 ഒക്ടോബറിൽ ആർബിഐ വീണ്ടും സിഎഫ്ഒ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്ന് പരസ്യം ചെയ്തിരുന്നു. തുടർന്നാണ് സുധ ബാലകൃഷ്ണനെ നിയമിച്ചത്.
malayalam.goodreturns.in