വാട്ട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാനും ഇനി നികുതി നൽകണം. ഞെട്ടേണ്ട സംഗതി ഇന്ത്യയിലല്ല. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലാണ് വാട്ട്സ്ആപ്പിനും ഫേസ്ബുക്കിനും നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു രാജ്യം നവ മാധ്യമ ഉപയോഗത്തിന് നികുതി ഏർപ്പെടുത്തുന്നത്.
തീരുമാനം ഗോസിപ്പ് കുറയ്ക്കാൻ
സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ ഗോസിപ്പുകൾ വർദ്ധിക്കുന്നുണ്ടെന്നും ഇത് കുറയ്ക്കുന്നതിനാണ് ഉഗാണ്ട ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നുമാണ് വിവരം. ഫേസ്‌ബുക്ക്, വാട്‌സ്‌ആപ്പ്, ട്വിറ്റർ, വൈബർ തുടങ്ങിയ മാധ്യമങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.
പാർലമെന്റിൽ പാസാക്കി
പ്രസിഡന്റ് യൊവേരി മുസവേനിയാണ് പുതിയ തീരുമാനവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. നികുതി സംബന്ധിച്ച നിയമം പാർലമെന്റിൽ പാസാക്കി. ജൂലൈ ഒന്ന് മുതൽ പുതിയ നിയമം നിലവിൽ വരും.
നികുതി തുക
സോഷ്യൽ മീഡിയ ഉപയോഗത്തിനെ ഉഗാണ്ടയിലെ ജനങ്ങൾ ഇനി മുതൽ ദിവസവും 200 ഷില്ലിംഗ് (0.5 ഡോളർ) ആണ് നൽകേണ്ടി വരിക. അതായത് ഒരു വർഷം ഏകദേശം 19 ഡോളർ നൽകേണ്ടി വരും. എന്നാൽ നികുതി ഈടാക്കൽ എങ്ങനെ പ്രാവർത്തികമാക്കുമെന്ന് വ്യക്തമല്ല.
ചോദ്യങ്ങൾ നിരവധി
ഉഗാണ്ടയിലെ പുതിയ തീരുമാനത്തിനെതിരെ ഇന്റർനെറ്റ് സേവന ദാതാക്കളും ഉപഭോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ 23.6 മില്യൺ മൊബൈൽ ഫോൺ ഉപയോക്താക്കളിൽ 17 മില്യൺ ആൾക്കാർ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. കൂടാതെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകളെ എങ്ങനെ കണ്ടെത്തുമെന്നുള്ള ചോദ്യവും ഉയർന്നിട്ടുണ്ട്.
malayalam.goodreturns.in