കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുടെ രജിസ്‌ട്രേഷൻ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഔദ്യോഗിക ഉദ്ഘാടനം ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ യുഎഇയിൽ മുഖ്യമന്ത്രി നിർവഹിക്കും.
ആദ്യഘട്ടം
ആദ്യഘട്ടത്തിൽ യുഎഇയിലെ പ്രവാസികൾക്ക് മാത്രമായിരിക്കും ചേരാനാവുക. ചിട്ടിക്ക് സര്‍ക്കാരിന്‍െറ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യമായി തന്നെ ചിട്ടിയിൽ ചേരാം.
കെഎസ്എഫ്ഇയും കിഫ്ബിയും
കെഎസ്എഫ്ഇയും കേരള ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ബോർഡും (കിഫ്ബി) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ചിട്ടിയിലെത്തുന്ന പണം അടിസ്ഥാനസൗകര്യ വികസനനിധി(കിഫ്ബി)യിൽ ബോണ്ടുകളാക്കും. മലയോരഹൈവേ സീരീസ്, തീരദേശഹൈവേ സീരീസ് എന്നിങ്ങനെ ചിട്ടികൾക്ക് പദ്ധതികളുടെ പേരുനൽകും. കിഫ്ബിയിലൂടെയുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് ഇത് വലിയ കുതിച്ചുചാട്ടമാകുമെന്ന് മന്ത്രി പറഞ്ഞു.
നിബന്ധനകൾ
പ്രവാസിച്ചിട്ടിയെക്കുറിച്ചു വിശദീകരിക്കാൻ കെഎസ്എഫ്ഇ ഉദ്യോഗസ്ഥ സംഘം യുഎഇയിൽ വിവിധയിടങ്ങളിൽ ക്യാംപെയ്ൻ നടത്തിയിരുന്നു.
സാധുവായ പാസ‌്പോർട്ടും വിസയും ഉണ്ടായിരിക്കണമെന്നതാണ‌് ചിട്ടിയിൽ ചേരുന്നതിനുള്ള പ്രാഥമിക നിബന്ധന. ആരൊക്കെ ലേലം വിളിക്കുന്നുവെന്നും തുകയെത്രയെന്നും അപ്പപ്പോൾ കംപ്യൂട്ടറിലൂടെയോ മൊബൈൽ ആപ്പിലൂടെയോ അറിയാവുന്ന തരത്തിലാണു സംവിധാനം.
ഇടപാടുകൾ ഓൺലൈനിൽ
ഓൺലൈനായാണ് ചിട്ടിയിലെ മുഴുവൻ ഇടപാടുകളും നടത്തുക. വിദേശത്ത് നിന്ന് പണം ട്രാൻസ്ഫർ ചെയ്യുന്ന ഏജൻസികൾ മുഖേന കെഎസ്എഫ്ഇലേയ്ക്ക് അയയ്ക്കുന്ന തവണ സംഖ്യ കിഫ്ബിയുടെ നിക്ഷേപ പദ്ധതിയിലേയ്ക്ക് ബോണ്ടായി നേരിട്ടെത്തും. ചിട്ടി വിളിക്കുന്നവർക്കും നറുക്ക് വീഴുന്നവർക്കും നൽകാനാവശ്യമായ തുക കെഎസ്എഫ്ഇയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റും.
ഹലാൽ ചിട്ടി
അടുത്തഘട്ടത്തിൽ ശരീഅത്ത് നിയമങ്ങൾ അനുസരിച്ചുള്ള ഹലാൽ ചിട്ടി തുടങ്ങുമെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു. ലേലവും ഈടു നൽകലും ഉൾെപ്പടെ പൂർണമായും ഓൺലൈനിലാണ് ചിട്ടി നടത്തുക. ഇതിനുള്ള സോഫ്റ്റ്‌വേർ മന്ത്രി പ്രകാശനംചെയ്തു. എൻ.ഐ.സി.യും സി-ഡാക്കുമാണ് സോഫ്റ്റ്‌വേർ നിർമിച്ചത്.
മാസത്തവണ
3000 മുതൽ 25,000 രൂപ വരെയാണ് പ്രവാസി ചിട്ടിയുടെ മാസത്തവണ. കാലാവധി 30 മുതൽ 60 മാസം വരെയും. ചിട്ടിയിൽ ചേർന്ന ശേഷം വിദേശത്തുനിന്ന് മടങ്ങേണ്ടി വന്നാലും പ്രവാസിച്ചിട്ടിയിൽ തുടരാം. ചിട്ടിപിടിച്ചാൽ പണം ഇന്ത്യൻ രൂപയിൽ നിർദേശിക്കുന്ന അക്കൗണ്ടിൽ നൽകും. ഈ പണം സ്ഥിരനിക്ഷേപവുമാക്കാം.
ഇൻഷുറൻസ്
പത്തു ലക്ഷം വരെയുള്ള തുകയ്ക്ക് ഇൻഷുറൻസും ഉണ്ടായിരിക്കും. ചിട്ടിയിൽ ചേർന്നവർ അപകടത്തിൽപ്പെടുകയോ മരിക്കുകയോ ചെയ്താൽ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ചിട്ടി നടത്തിപ്പിനായി തിരുവനന്തപുരത്ത് കോൾസെന്ററും സ്ഥാപിക്കും.
ലാഭം 12 ശതമാനം
ചിട്ടിയിൽ ചേരുന്നവർക്ക് ശരാശരി 10 മുതൽ 12 ശതമാനം വരെ ലാഭം ലഭിക്കും. സമ്പൂർണ കോർ ബാങ്കിംഗ് വന്നതോടെ ഇടപാടുകാർക്ക് ഏതു ശാഖയിൽ ചെന്നാലും പണം അടയ്ക്കാനാകും.
malayalam.goodreturns.in